Followers

Friday, August 21, 2015

"Tower of Chathurvarnya" ചാതുര്‍വര്‍ണ്യ ഗോപുരം

My latest painting  "Tower of Chathurvarnya"
Completed on August 20, 2015   Acrylic on canvas, Size 2' x 3'

Onam, is the most important festival of Kerala. The myth attached to it is the vanquishing of the just and benevolent King Mahabali who was pushed down to Pathala, the netherworld, by Vamana, the Brahmin dwarf.  This is a mythical story created on the decline and defeat of Buddhism and the emergence of the caste based Hindu religion in Kerala, around 8th century AD. In fact, the casteist system of exploitation, imposed on a society which cheristed equality and social freedom, was not even a religion in any true sense of the word.

The deceitful chathurvarnya (four-caste) system was established to nullify the effects of the Buddhist dhamma and culture, so as to enable the priestly Brahmin caste to gain the upper hand and exploit the society. The tragic truth is that even in the present democratic age, over 70% of the Indian population are victimised in their daily lives and are unable to break out of the chains of this inhuman Brahminic system.

This picture is an attempt to delineate and bring out the despicable premises and story of the varna system and its abhorrent practices of taking pride in casteism.

കേരളത്തില്‍ ക്രിസ്തുവര്‍ഷം  എട്ടാം നൂറ്റാണ്ടില്‍ നടന്ന ചാതുര്‍വര്‍ണ്യ മതത്തിന്‍റെ ആധിപത്യ ചരിത്രത്തെ വ്യംഗ്യമായി ധ്വനിപ്പിക്കുന്ന ഒരു മിത്താണ് ധര്‍മ്മിഷ്ട രാജാവായ മഹാബലിയുടെ കഥ. നന്മ നിറഞ്ഞതും, ന്യായവും നീതിയും സമത്വവും പുലര്‍ന്നിരുന്ന ഒരു സമൂഹത്തിലേക്ക് ജാതീയതയുടെയും, അസമത്വത്തിന്റെയും ചൂഷണ വ്യവസ്ഥിതിയായി കടന്നുവന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതി സത്യത്തില്‍ ഒരു മതം പോലുമായിരുന്നില്ല.

അക്കാലത്ത് കേരളത്തില്‍ പ്രബലമായിരുന്ന ബൌദ്ധ ധാര്‍മ്മിക ഭരണത്തെയും, സാംസ്ക്കാരികതയെയും പ്രവര്‍ത്തനരഹിതമാക്കി, പൌരോഹിത്യ ബ്രാഹ്മണ വംശീയതക്ക് ആധിപത്യം നേടാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായാണ് ചാതുര്‍വര്‍ണ്യവ്യവസ്ഥിതി ചതിപ്രയോഗത്തിലൂടെ നിലവില്‍ വരുന്നത്.

സത്യത്തില്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.
 എട്ടാം നൂറ്റാണ്ടില്‍ സമൂഹത്തെ അടിമകളാക്കുവാന്‍ ബ്രാഹ്മണ പൌരോഹിത്യം ഉപയോഗിച്ച മനുഷ്യത്വ വിരുദ്ധമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ജാതി ചങ്ങലകള്‍ പൊട്ടിക്കാനാകാതെ ഇന്നത്തെ ആധുനിക ജനാധിപത്യ കാലഘട്ടത്തില്‍ പോലും ഇന്ത്യന്‍ സമൂഹത്തിലെ 70% ലേറെ ജനങ്ങള്‍ ജാതി പീഡനങ്ങള്‍ക്ക് ഇരയാകുന്നു  എന്ന വസ്തുതയാണ് ഈ ചിത്രത്തിന്‍റെ രചനക്ക് കാരണം.

എന്താണ് ചാതുര്‍വര്‍ന്ന്യം, എവിടെയാണ് അത് കാലൂന്നിയിരിക്കുന്നത്, ചാതുര്‍വര്‍ന്ന്യത്തിന്റെ ചരിത്രം എന്ത്, വെറുക്കപ്പെടേണ്ട വംശീയ ദുരഭിമാനങ്ങളുമായുള്ള അതിന്റെ പൊക്കിള്‍ക്കൊടി ബന്ധം എത്രത്തോളം പ്രകടമാണ് .... എന്നിങ്ങനെയുള്ള മാനവികമായ ചിന്തകള്‍ ഉണര്‍ത്താനായി ഈ  ചിത്രം സാംസ്ക്കാരിക ബോധാവിനിമയം നടത്താന്‍ ശ്രമിക്കുന്നു.

സ്നേഹം നിറഞ്ഞ നന്ദി:
ഈ ചിത്രകലാ രചനയില്‍ കലാസ്വാദകര്‍ എന്ന നിലയിലും, സാംസ്ക്കാരിക നവീകരണത്തെ തുണയ്ക്കുന്നവര്‍ എന്ന നിലയിലും നവമാധ്യമങ്ങളിലെയും പരമ്പരാഗത മാധ്യമങ്ങളിലെയും ഒട്ടേറെ അഭ്യുദയകാംക്ഷികള്‍ ചിത്രകാരനെ സഹായിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരെ എല്ലാവരെയും പേരെടുത്തുപറഞ്ഞു  മുഷിപ്പിക്കുന്നില്ല. എന്നാല്‍, ഗൂഗിള്‍ പ്ലസ്സിലെ സുഹൃത്തായ സുന്ദരന്‍ കണ്ണാടത്തിനോട് ചിത്രകാരനുള്ള  കടപ്പാട് സ്നേഹാദരങ്ങളോടെ രേഖപ്പെടുത്താതിരിക്കാനാകില്ല.

Wednesday, July 29, 2015

ഗണപതി ഒരു രക്തസാക്ഷി !!

 ഗണപതി എന്ന ദൈവ സംങ്കല്‍പ്പത്തിന്‍റെ അസാധാരണമായ ഘടനാവിശേഷത്തെ സാമൂഹ്യ ചരിത്രപശ്ചാത്തലത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് ഈ ചിത്രം.
My painting, 'Ganapathi, new version - 2015' completed on 27th July 2015.
Medium: Acrylic on canvas. Size: 61 cm x 91 cm.

അറിവിന്‍റെയും ശാസ്ത്രത്തിന്റെയും  രക്ഷാധികാരിയും, വിജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ദൈവവുമായി ഗണിക്കപ്പെട്ടിരുന്ന ഗണപതി ആനത്തലയുള്ള ഒരു വിചിത്ര രൂപിയാണ്. ഗണപതി, ഗണേശന്‍, വിഘ്നേശ്വരന്‍, വിനായകന്‍,.. എന്നീ പേരുകളില്‍ അറിയപ്പെടുന്ന സവര്‍ണ്ണ ഹിന്ദു മതത്തിലെ അനേകം ദൈവ സംങ്കല്‍പ്പങ്ങളില്‍ ഒന്നു മാത്രമാണ് ആന തലയും മനുഷ്യ ശരീരവുമുള്ള ഈ ദൈവം ! ഏതാണ്ട് നാലാം നൂറ്റാണ്ടില്‍ ജീര്‍ണ്ണിച്ചു തുടങ്ങിയ  താന്ത്രിക ബുദ്ധമതത്തിന്റെ തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന ഗണപതിയെ ഹിന്ദുമതം എടുത്തു വളര്‍ത്തിയതാണെന്നും പറയാം.
 ഉടല്‍ നഷ്ടപ്പെട്ട ഒരു ആനയുടെ തലയും, ശിരസ്സ് നഷ്ടപ്പെട്ട ഒരു മനുഷ്യശരീരവും കൂട്ടിയോജിപ്പിച്ച്  ഉണ്ടാക്കിയതാണ്ഗണപതി സംങ്കല്‍പ്പത്തിന്‍റെതായി ഇന്ന്‍ ആരാധിക്കപ്പെടുന്ന രൂപം.

എന്നാല്‍, ഈ ചിത്രത്തിലൂടെ ചിത്രകാരന്‍ അന്വേഷിക്കുന്നത് ഗണപതിയുടെ നിര്‍മ്മാണഘട്ടത്തില്‍ ഉപേക്ഷിച്ച് കളഞ്ഞ ബാക്കി ഭാഗങ്ങളായ ശരീരം നഷ്ടപ്പെട്ട 'മനുഷ്യ ശിരസും' തല നഷ്ടപ്പെട്ട 'ആനയുടെ ശരീരവുമാണ്'. ഈ അന്വേഷണത്തിനുള്ള ഉത്തരം ബ്രാഹ്മണ പൌരോഹിത്യം പ്രചരിപ്പിച്ച ബാലിശമായ കെട്ടുകഥകളായ പുരാണേതിഹാസങ്ങളില്‍ മാത്രം തിരഞ്ഞാല്‍ ലഭിക്കുന്നതല്ല. സാമൂഹ്യചരിത്രത്തിലും, ഭാഷയിലും, യുക്തിബോധത്തിലും വെട്ടിമാറ്റപ്പെട്ട ഗണപതിയുടെ ശരീരഭാഗങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്.

 ഗണേശന്‍, ഗണപതി, എന്നീ പേരുകളിലുള്ള സംഘ ബലമായ  'ഗണ'ത്തെയും , വിഘ്നേശ്വരനിലെ തടസ്സങ്ങളുണ്ടാക്കുന്ന എന്നര്‍ത്ഥമുള്ള 'വിഘ്ന'ത്തിലും ചരിത്രം ഉറഞ്ഞു ഘനീഭവിച്ച നിലയില്‍ ഗണപതിയുടെ അറ്റുപോയ ശരീരത്തിന്റെ ചോരപ്പാടുകള്‍ കാണാവുന്നതാണ്. ബ്രാഹ്മണ ചാതുര്‍വര്‍ണ്യ-ജാതീയ മതത്തിന് ഗണപതി നിരന്തരം വിഘ്നങ്ങളുണ്ടാക്കുന്ന ഒരു ശല്യക്കാരനായിരുന്നു എന്ന്‍ വിഘ്നേശ്വരന്‍ എന്ന പേരിലൂടെ സിദ്ധിക്കുന്നുണ്ട്. അതുപോലെ ഗണേശനും ഗണപതിയും അര്‍ഥമാക്കുന്നത് ബ്രാഹ്മണരെ ഭയപ്പെടുത്തിയിരുന്ന ഒരു ആയോധന സംഘബലം, അഥവ സൈനിക ശക്തി ഗണപതിയുടെ പിന്നില്‍ ജാഗ്രതയായുണ്ടായിരുന്നു എന്നാണ്.
സവര്‍ണ്ണ മതം ക്ഷത്രിയരെന്നു വിശേഷിപ്പിച്ചിരുന്നത് ബൌദ്ധരെയാണ് എന്നതും, ഗണപതിയുടെ താന്ത്രിക ബുദ്ധമത പാരമ്പര്യവും  ഗണപതിയെ ബ്രാഹ്മണരുടെ  കണ്ണിലെ കരടാക്കുന്നുണ്ട്.

ക്രിസ്തു വര്‍ഷം 4, 5 നൂറ്റാണ്ടുകളില്‍ രൂപംകൊള്ളുന്ന ഗണപതി സംങ്കല്‍പ്പം ഹിന്ദുമതത്തിലും താന്ത്രിക ബുദ്ധമതത്തിലും വേരൂന്നിയാണ് വളരുന്നത്. അക്ഷരങ്ങളുടെയും, അറിവിന്‍റെയും പ്രതീകമായാണ് ഗണപതി വിശേഷിപ്പിക്കപ്പെട്ടിരുന്നത് എന്നതുതന്നെ ബുദ്ധമതവുമായുള്ള ഗണപതി എന്ന  മിത്തിന്റെ ആത്മബന്ധം വ്യക്തമാക്കുന്നു. അറിവിന്റെ കുത്തകവല്‍ക്കരണം ലക്ഷ്യംവച്ചിരുന്ന  ബ്രാഹ്മണ ജാതീയ-സവര്‍ണ്ണ സാമൂഹ്യവ്യവസ്ഥ രൂപപ്പെടുന്ന ഗുപ്തസാമ്രാജ്യത്തിന്‍റെ അവസാന കാലത്താണ് ഗണപതിയും ആവിര്‍ഭവിക്കുന്നത്. അക്കാലത്ത്  ബ്രാഹ്മണര്‍ ബൌദ്ധരില്‍ നിന്നുതന്നെയാണ് എതിര്‍പ്പ് നേരിട്ടിരുന്നത്. ഗുപ്തഭരണകാലത്ത് ( 320 to 550 CE ) ചാതുര്‍വര്‍ണ്യബ്രാഹ്മണ പുരോഹിതര്‍ക്ക് മേല്‍ക്കോയ്മയുള്ള സുവര്‍ണ്ണ കാലം അവസാനിച്ചതിലുള്ള നഷ്ട ബോധത്തില്‍നിന്നുമാണ് നാളന്ത, തക്ഷശില,... തുടങ്ങിയ ബൌദ്ധ സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറിയ മന്ത്രവാദികളായ പണ്ഡിതന്‍മാരുടെ കൂട്ടായ്മയായ ബ്രാഹ്മണ്യം സംഘടിതരായി ബൌദ്ധ വിരോധികളായി   ശക്തിയാര്‍ജ്ജിക്കുന്നത്.

യാഗ-യജ്ഞങ്ങള്‍, മന്ത്രവാദം, ചാതുര്‍വര്‍ണ്യ/ജാതീയ സാമൂഹ്യ വിഭജനവാദം, ബ്രാഹ്മണ മേല്‍ക്കോയ്മ എന്നിവയ്ക്ക് വഴങ്ങാത്ത ബൌദ്ധ രാജാക്കന്മാരെയും രാജഗുരുക്കന്മാരായ ബൌദ്ധ ഭട്ടന്മാരെയും അസുരന്മാരും, രാക്ഷസന്മാരും, അഹങ്കരികളുമായി വ്യാഖ്യാനിച്ച് കൊന്നൊടുക്കാനുള്ള കെണികള്‍ പുരാണേതിഹാസങ്ങളായി രൂപപ്പെടുന്നത് അക്കാലത്താണ്. അത്തരം ഒരു ബൌദ്ധ-ബ്രാഹ്മണ സംഘര്‍ഷത്തിനു ശേഷമുള്ള ജനങ്ങളെ അനുനയിപ്പിക്കാനുള്ള തന്ത്രമായിവേണം ഗണപതിയുടെ മിത്ത് രൂപപ്പെടുത്തിയ സാഹചര്യത്തെ കാണേണ്ടത്.

ആന ബൌദ്ധരെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രതീകമാണ്. ജന സമൂഹത്തിന്‍റെ ശക്തിയെതന്നെ ആന പ്രതിനിധീകരിക്കുന്നുണ്ട്. ശാരീരിക പ്രയത്നം ഏറെ ആവശ്യമായ കാര്യങ്ങളെല്ലാം ആന/ജനം തന്നെ ചെയ്യണം. എന്നാല്‍, അത് ബുദ്ധിപരമായി അത്ര അദ്ധ്വാനിക്കാത്ത ആള്‍ക്കൂട്ടമാണ് താനും. ആനയെ/ജനത്തെ പ്രചോദിപ്പിക്കുന്ന പൊതുബോധം അന്ന്‍ നിയന്ത്രിക്കുന്നത് ബൌദ്ധ ധാര്‍മ്മികതയാണ്. അജയ്യമായ ബൌദ്ധ ജനകീയ ധാര്‍മ്മിക ശക്തിയെ തെറ്റിദ്ധരിപ്പിച്ച്ചുകൊണ്ട് അതേ ശക്തികൊണ്ടുതന്നെ മറികടക്കാനുള്ള വിഘ്ന നിവാരണ വിദ്യയാണ് ഗണപതി രൂപത്തില്‍ പ്രതീകാത്മകമായി സന്നിവേശിപ്പിച്ചിരിക്കുന്നത്.

ബുദ്ധിശൂന്യമായ ആനയുടെ തലയും, ശാരീരിക അദ്ധ്വാനം കൊണ്ട് ശക്തിപ്പെടുത്താത്ത ബൌദ്ധ ഭട്ടന്‍റെ /പണ്ഡിതന്‍റെ ഉടലും കൂട്ടിയോജിപ്പിക്കുന്നതിലൂടെ ബൌദ്ധ സമൂഹത്തിന്‍റെ, വിജ്ഞാനാഭിമുഖ്യത്തെയും,  ചിന്താശേഷിയേയും, പ്രതിരോധ മനോഭാവത്തെയും ഇല്ലാതാക്കി, ജീവനറ്റ വിഗ്രഹാവസ്ഥയില്‍ പ്രതിഷ്ടിക്കുന്ന തന്ത്രമാണ് ഗണപതി എന്ന മിത്തിനെ നിര്‍മ്മിക്കുന്നതിലൂടെ  പൌരോഹിത്യം നടപ്പിലാക്കിയത് . ബൌദ്ധരിലെ അറിവുള്ള നേതൃത്വത്തെ നശിപ്പിക്കുമ്പോള്‍ സമൂഹം അറിവിനായി ആശ്രയിക്കുക സ്വാഭാവികമായും ബ്രാഹ്മണ പണ്ഡിതരെയായിരിക്കും. ഈ സാഹചര്യത്തില്‍ ബ്രാഹ്മണ മേധാവിത്വത്തിന്‍റെ സ്ഥാപനം അനായാസമാകുന്നു. അതിനുള്ള ബ്രാഹ്മണ പൌരോഹിത്യം കണ്ടെത്തിയ പൊടിക്കയ്യാണ് വിഘ്നേശ്വരന്‍.

ഗണപതി സങ്കല്‍പ്പത്തിന്‍റെ നിര്‍മ്മാണത്തില്‍ വെട്ടി ഒഴിവാക്കപ്പെട്ടത് ആനയുടെ ശക്തിയുടെയും അഭിമാനത്തിന്‍റെയും പ്രതീകമായ ഭീമന്‍ ശരീരമാണ്. ഇന്ത്യന്‍ ജനതയുടെ സമത്വബോധത്തോടെയുള്ള ജാതിരഹിത ആത്മാഭിമാനമാണ്. അതുപോലെ, ഗണപതി സങ്കല്‍പ്പത്തിനു നഷ്ട്ടപ്പെട്ടത് മനുഷ്യ വിജ്ഞാനത്തിന്‍റെ ധര്‍മ്മത്തില്‍ അധിഷ്ഠിതമായ പണ്ഡിത ശിരസ്സാണ്. ജനങ്ങളെ അറിവില്ലാത്തവരും, ധാര്‍മ്മികത ഇല്ലാത്തവരുമാക്കുന്നതിലൂടെ അതിന്യൂന സമൂഹമായിരുന്ന ബ്രാഹ്മണ മന്ത്രവാദികള്‍ക്ക് ഇഷ്ടാനുസരണം സമൂഹത്തില്‍ തങ്ങളുടെ ജാതീയ ചൂഷണ വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിരോധത്തെ ഭയക്കാതെ മുന്നോട്ടുപോകാന്‍ വിഘ്നേശ്വരനെ ഉപയോഗിക്കാനായി.

സ്വന്തം രാഷ്ട്രീയശേഷി നഷ്ടപ്പെട്ട ജനത്തെ അവരുടെതന്നെ പ്രിയംങ്കരനായ ബൌദ്ധ അംശമുള്ള, ഗണപതിയെത്തന്നെ പുതു പണ്ഡിതരായ ബ്രാഹ്മണരുടെ  കാര്‍മ്മികത്വത്തില്‍ ആരാധിക്കാം എന്നുള്ള അനുനയിപ്പിക്കല്‍ തന്ത്രത്തിലൂടെ ഭക്തിയെ സാമൂഹ്യ അടിമത്വമാക്കി വളര്‍ത്താനും ബ്രാഹ്മണര്‍ക്ക് കഴിഞ്ഞു. അതായത് പ്രതീകാത്മകമായ ബുദ്ധമത ഗളഛെദം തന്നെയാണ് ഗണപതി സങ്കല്‍പ്പത്തിന്‍റെ ആധാരം.!

 ബ്രാഹ്മണ പൌരോഹിത്യം അവതരിപ്പിച്ച മറ്റ് സവര്‍ണ്ണ ദൈവ സംങ്കല്‍പ്പങ്ങളെ എല്ലാം ആരാധിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് വിഘ്നേശ്വര പൂജ ബ്രാഹ്മണ്യം വ്യവസ്ഥപ്പെടുത്തി. അതിനാല്‍ ബുദ്ധമത വിശ്വാസികളിലെ വെണ്ണപ്പാളികളില്‍ പ്രതിഷേധമാവശേഷിക്കുന്നവര്‍ക്ക് കൂടി ആശ്വാസം ലഭിക്കുന്ന പ്രത്യേക അവകാശമായിമാറി  ഗണപതി പൂജ. എല്ലാ സത്കര്‍മ്മങ്ങളുടെയും തുടക്കമായി ബ്രാഹ്മണ സാന്നിദ്ധ്യം ഉറപ്പാക്കുന്ന ചടങ്ങായി ഗണപതിപൂജ വര്‍ത്തമാന കാലത്തും ഒരു പ്രേത ബാധപോലെ സമൂഹത്തില്‍ നിലനില്‍ക്കുന്നു.

എലി വാഹനന്‍ 

ഗണപതിയുടെ ഔദ്ദ്യോഗിക വാഹനം ഒരു ക്ഷുദ്രജീവിയായ എലിയാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ബുദ്ധിശൂന്യനായ ആനത്തലയനും, തീറ്റപ്രിയനുമായ വൃകോദര ദൈവ സംങ്കല്‍പ്പം വളരെ ചെറിയ ഒരു എലിയുടെ പുറത്തുകയറി സഞ്ചരിക്കുമെന്ന കോമാളി സംങ്കല്‍പ്പത്തിനു പിന്നില്‍ ബ്രാഹ്മണ പൌരോഹിത്യം വംശീയമായി ഗണപതിയോട് മനസ്സില്‍ സൂക്ഷിച്ച അവജ്ഞയും, ശത്രുത്വവും, പ്രതികാരവും പ്രകടമാക്കുന്നുണ്ട്.
ക്ഷത്രിയകുലാന്തകനായ വിഷ്ണുവിന്റെ അവതാരം, പരശുരാമന്‍ ഗണപതിയോട് ഏറ്റുമുട്ടുന്ന പുരാണവും പൌരോഹിത്യ പ്രതികാരത്തിന്‍റെ ഉദാഹരണമായി  ഇവിടെ കൂട്ടിവായിക്കാം.
ചുരുക്കത്തില്‍ ഗണപതി ഒരു രക്തസാക്ഷിയാണ്. ബ്രാഹ്മണ പൌരോഹിത്യം സമൂഹത്തെ കീഴടക്കാന്‍ ഉപയോഗിച്ച തന്ത്രത്തിലെ ഇരയായ താന്ത്രിക  ബൌദ്ധ ദൈവ സംങ്കല്‍പ്പം.
.....................................................................................................................

ഗണപതിയും വിദ്യാരംഭവും , നാനം,മോനം ...

ഇന്നും വിദ്യാരംഭം നടത്തുന്നത് ഗണപതിയെ സ്തുതിച്ചു കൊണ്ടാണല്ലോ. ബ്രാഹ്മണര്‍ വിദ്യയുടെ വ്യാപനത്തെ തടഞ്ഞ 'മനുസ്മൃതി'യുടെ വക്താക്കളാണ്. ഇന്ത്യയില്‍ അക്ഷരവിദ്യ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത് ബുദ്ധ ജൈന മതങ്ങളുടെ ഭട്ട-പണ്ഡിതരിലൂടെയാണ്. ബ്രാഹ്മണര്‍ ബ്രാഹ്മണരെയല്ലാതെ മറ്റു അന്യ സമുദായക്കാരെ വിദ്യ അഭ്യസിപ്പിക്കുന്നത് പ്രായോഗിക തലത്തില്‍ മനു നിയമങ്ങളാല്‍ അസാദ്ധ്യമായ കാര്യമാണ്. കേരളത്തില്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിന്‍റെ വിദ്ധ്യാഭ്യാസം എല്ലാ ജാതി മതസ്ഥര്‍ക്കും ലഭിച്ചു തുടങ്ങിയപ്പോഴാണ് 'ഹരിശ്രീ ഗണപതായെ' എന്ന്  വിദ്യാരംഭ ചടങ്ങുകളില്‍ ആദ്യാക്ഷരം പഠിപ്പിക്കാന്‍ ഉപയോഗിച്ചു തുടങ്ങിയത്. അതുവരെ ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥമുള്ള "നാനോം മോനോം' അക്ഷരങ്ങളുരുവിട്ടുകൊണ്ടായിരുന്നു നമ്മുടെ വിദ്യാരംഭം. 
 
"നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്ന വര്‍ണ്ണമാലയിലെ ആദ്യാക്ഷരങ്ങള്‍ എഴുതിക്കൊണ്ടുതന്നെയാണ് ഈഴവ-വിശ്വകര്‍മ്മ-നമ്പൂതിരി-എഴുത്തച്ഛന്‍ തുടങ്ങിയ അക്ഷരാഭ്യാസമുള്ള  വിഭാഗങ്ങളടങ്ങുന്ന മലയാളികള്‍ വിദ്യാരംഭം നടത്തിയിരുന്നത്. കൂട്ടിവായിച്ചാല്‍ "നമോത്തുചിനതമ്" എന്ന പാലി വാക്യമാണ് ആ അക്ഷരമാലക്രമത്തില്‍ ഉണ്ടായിരുന്നത്. ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥം. ആ സംസ്കൃത പാഠ പുസ്തകങ്ങളിലെ ആദ്യ പാഠം ബുദ്ധന്റെ പ്രതിരൂപമായ ബോധി വൃക്ഷത്തെ (അരയാല്‍) ക്കുറിച്ചായിരുന്നു. വൃക്ഷ:-വൃക്ഷൌ-വൃക്ഷാ: എന്നായിരുന്നു ഒന്നാം പാ‍ഠം. അതു പിന്നീട് വൈഷ്ണവവല്‍ക്കരിച്ച് രാമ:-രാമൌ-രാമാ എന്നാക്കി മാറ്റുകയുണ്ടായി.

Monday, July 20, 2015

താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905


ചിത്രകാരന്‍റെ പുതിയ പെയിന്റിങ്ങ് , 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905'  ഈ ജുലൈ 19 നു പൂര്‍ത്തിയായിരിക്കുന്നു.
My new painting "Thathrikutty's smarthavicharam-1905'', completed on I9th July 2015. Medium : Acylic on Canvas board. size: 57 cm x 89 cm.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും പഴഞ്ചൻ വിശ്വാസങ്ങളുടെ ഇരുട്ടറയിൽ സ്വയം തളച്ചിട്ട് വർത്തമാന കാലത്തിനു പുറം തിരിഞ്ഞിരുന്ന കേരളത്തിലെ നമ്പൂതിരി സമുദായത്തെ നവോത്ഥാന ആശയങ്ങളിലേക്ക് ഞെട്ടിയുണർത്തിയ ധീര വനിതയായി കുറിയേടത്തു താത്രിക്കുട്ടിയെ രേഖപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സാംസ്ക്കാരികതയെ സത്യസന്ധമാക്കാനുള്ള ഒരു എളിയ പ്രവര്‍ത്തനമായി ഈ ചിത്രത്തെ കാണാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തെ 1200 വർഷം നീണ്ടുനിന്ന ഭ്രാന്താലയ സമാനമായ ജീർണ്ണ-ജാതീയ  സമൂഹമാക്കുന്നതിന്റെ കാർമ്മികത്വം വഹിച്ച നമ്പൂതിരി സമൂഹം സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടു മുമ്പു വരെ അവർ സ്വയം നിര്‍മ്മിച്ച മേധാവിത്വ നാശത്തിന്റെ പടുകുഴിയിൽ തന്നെയായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തങ്ങളുടെ തകർന്നടിഞ്ഞ മേധാവിത്വ ബോധത്തിന്റെ വിഴുപ്പു ഭാണ്ഡങ്ങൾക്കടിയിൽ കിടന്ന് ആചാരങ്ങളുടെ കണക്കൊപ്പിക്കാൻ പാടുപെടുകയായിരുന്നു ഈ പഴയ കാല ഭൂദേവന്മാർ.
ബ്രാഹ്മണരുടെ സവര്‍ണ്ണ ജാതീയ ഹിന്ദുമതം നൂറ്റാണ്ടുകളായി അടിമകളാക്കി ചവിട്ടിമെതിക്കപ്പെട്ട കേരളത്തിന്‍റെ അടിസ്ഥാന ജനവിഭാഗം പോലും ബ്രിട്ടീഷുകാര്‍ നല്‍കിയ അക്ഷര വെളിച്ചത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉള്‍ക്കരുത്തോടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലന സംഘം സ്ഥാപിക്കുന്ന 1905 ലാണ് നമ്പൂതിരി സമുദായത്തിലെ താത്രിക്കുട്ടി എന്നാ ഒരു സ്ത്രീ അടുക്കള ദോഷം എന്ന ചാരിത്ര്യ കുറ്റം ആരോപിക്കപ്പെട്ട് സമുദായത്തിന്‍റെ ചട്ടപ്പടി വിചാരണക്ക് വിധേയയാകുന്നതും 64 പുരുഷന്മാരെയും താത്രിക്കുട്ടിയെയും ഭ്രഷ്ട് കല്‍പ്പിച്ചു സമുദായത്തില്‍ നിന്നും പുറത്താക്കുന്നതും. ഒരു അന്തര്‍ജ്ജനം ശൂദ്ര (നായര്‍), അമ്പലവാസി സ്ത്രീകള്‍ക്ക് മാത്രം വിധിച്ചിട്ടുള്ള അച്ചി ചരിത നായികയെപ്പോലെയോ സന്ദേശകാവ്യ മാദക തിടംബുകളായോ പരിണമിക്കുന്നത് പുരുഷാധിപത്യത്തിന്‍റെ കോട്ടയായിരുന്ന ബ്രാഹ്മണ സമുദായത്തിന് താങ്ങാനാകാത്ത സ്ത്രീശരീരത്തിന്‍റെ  വിസ്ഫോടനമാണ്.


കഠിനമായ സദാചാര സമുദായ നിയമങ്ങളാൽ വരിഞ്ഞു കെട്ടി, അടുക്കളകളിലും മറക്കുടക്കുള്ളിലുമായി അടിമ ജീവിതം നയിക്കാൻ വിധിക്കപ്പെട്ടിരുന്ന നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും മലയാള സാഹിത്യത്തിൽ പഴയ കാലത്ത് സുലഭമായിരുന്ന ഒരു സന്ദേശ കാവ്യ നായികയോ അല്ലെങ്കിൽ ഒരു ചെറുകിട ശരീര വിൽപ്പനക്കാരിയോ ഒരു താത്രിക്കുട്ടിയോ  1100 വർഷത്തിനിടക്ക് എന്തു കൊണ്ടു പിറന്നില്ല ? അതിന്റെ കാരണം നമ്പൂതിരിമാർ സദാചാര വിഷയത്തിൽ പുലർത്തിയിരുന്ന ഇരട്ടതാപ്പിലേക്ക് വിരൽചൂണ്ടുന്നു.

സവർണ്ണ ഹിന്ദു മതത്തിൽ കേരളത്തിൽ ഭൂദേവന്മാരായ നമ്പൂതിരിമാരും, ഭൃത്യരായ നായന്മാരും, ഈ രണ്ടു സമുദായങ്ങളുടെ മിശ്ര വർഗ്ഗമായ അമ്പലവാസികളും  മാത്രമേ ഉൾപ്പെടുന്നുള്ളു.(ഈ മൂന്നു വിഭാഗത്തിലും പെടാത്ത അവര്‍ണ്ണ ഹിന്ദുക്കള്‍ എന്ന ഭൂരിപക്ഷ ഹിന്ദു സമുദായങ്ങള്‍ ബുദ്ധ-ജൈന പാരമ്പര്യം കാരണം ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യമോ വഴിനടക്കാനുള്ള അവകാശമോ ഇല്ലാതെ 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം വരെ പൊതു സമൂഹത്തിനു പുറത്തു നില്‍ക്കേണ്ടി വന്നു എന്നചരിത്ര വസ്തുത ഓര്‍ക്കുക).    നായർ സമുദായത്തെയും അമ്പലവാസികളെയും ഭക്തിയുടെഭാഗയാണെന്ന വ്യാഖ്യാനത്തോടെ  തേവിടിച്ചി, പൊലിയാടിച്ചി, എന്നീങ്ങനെയുള്ള കുലീന വേശ്യ വൃത്തിയുടെ (സംബന്ധ വേഴ്ച) വിളനിലങ്ങളായി ബ്രാഹ്മണർ ചവിട്ടിത്തേച്ചു രസിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് തങ്ങളുടെ സ്വന്തം സ്ത്രീകളെ അന്തർജ്ജനങ്ങളും പാതിവൃത്യത്തിന്റെ പര്യായങ്ങളായ ശീലവതികളായും അടിച്ചമർത്തിയും, ചാരിത്ര്യ സംശയങ്ങളുടെ പേരിൽ (അടുക്കള ദോഷം) സ്മാർത്തവിചാരം എന്ന സമുദായ വിചാരണയക്കും, തുടർന്നുള്ള ഏകാന്ത തടവിനും, പടിയടച്ചു പിണ്ഡം വക്കുക എന്ന സമുദായ ഭ്രഷ്ട്ടിനും വിധേയയാക്കിയിരുന്നത്. മനുഷ്യ മനസ്സാക്ഷിക്കു നിരക്കാത്ത ഇരുതല മൂർച്ചയുള്ള ഈ കൊടിയ സ്ത്രീ ചൂഷണ വ്യവസ്ഥിതിയെയാണ് കുറിയേടത്തു താത്രി തന്റെ സ്ത്രീശരീരം കൊണ്ട് തകർത്തു കളഞ്ഞത്.

അന്യ പുരുഷന്മാരെ കാണാനുള്ള സാദ്ധ്യത കണിശമായി ഇല്ലാതാക്കിയും, അടുക്കളയിൽ തളച്ചിട്ടും, പുറത്തിറങ്ങുമ്പോൾ ശവപ്പെട്ടി പോലുള്ള മറക്കുടകളിൽ ഒളിച്ചും, വിചിത്രമായ രീതിയിൽ അടിമ ജീവിതം ജീവിച്ചു തീർത്തിരുന്ന നമ്പൂതിരി സ്ത്രീകൾ മറ്റാരേക്കാളും കേരളത്തിൽ ബ്രാഹ്മണ പൗരോഹിത്യത്താൽ ഏറ്റവും കൂടുതൽ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നു.

കൊട്ടാരങ്ങളിലും, കോവിലകങ്ങളിലും, ക്ഷേത്രങ്ങളിലും, നായർ തറവാടുകളിലുമായി സ്നേഹം പൊഴിച്ചു കൊണ്ടു പ്രേമ പരവശരായി തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന അഫ്ഫന്‍ നമ്പൂതിരിമാരെ നമ്മുടെ പഴയ കാല മണിപ്രവാള കൃതികളായ അച്ചി ചരിതങ്ങളിലും സന്ദേശ കാവ്യങ്ങളിലും സുലഭമായി കാണാവുന്നതാണ്. എന്നാൽ, നമ്പൂതിരി സമുദായത്തിലെ പുരുഷ പ്രജകൾക്കു മാത്രം ലഭ്യമായ ഈ ലൈംഗീക അഴിഞ്ഞാട്ട സ്വാതന്ത്ര്കാലത്ത് സ്ത്രീകള്‍ക്ക്  സ്വന്തം വീട്ടിനുള്ളില്‍ പോലും സ്വതന്ത്രമായി നടക്കാനവകാശമുണ്ടായിരുന്നില്ല.  നമ്പൂതിരി സ്ത്രീകൾക്ക് മനുഷ്യരാണെന്ന പരിഗണന പോലും തങ്ങളുടെ പുരുഷന്മാരില്‍ നിന്നും  അക്കാലത്ത് ലഭ്യമായിരുന്നില്ല. ബ്രട്ടീഷ് ഭരണത്തിനു കീഴിലെ അവസാന ഘട്ടത്തിലെങ്കിലും നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ മനസ്സിലേക്ക് തങ്ങളനുഭവിക്കുന്ന പാരതന്ത്ര്യത്തിന്‍റെ കാടിന്ന്യം ഒരു പോക്കുവെയിലായെങ്കിലും തിരിച്ചറിവ് നല്‍കി  കടന്നു വന്നിരിക്കണം.

നമ്പൂതിരിമാരുടെ പൌരോഹിത്യപരമ്പരയുടെ  വംശശുദ്ധി  നിലനിർത്താനുള്ള കേവലം ഗർഭ പത്രങ്ങളായി മാത്രം ജീവിച്ച നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും ഒരു താത്രിക്കുട്ടി സ്ത്രീ ജീവിതത്തിന്റെ ഉത്സവം തന്നെ ആഘോഷിക്കാൻ ധൈര്യപ്പെട്ടത് യാദൃശ്ചികമാകാനിടയില്ല. തന്റെ കൂടെ ശരീരം പങ്കിട്ട സമൂഹ ശ്രേണിയിലെ 64  പ്രമുഖ വ്യക്തിത്വങ്ങളെ സ്മാർത്ത വിചാരണ വേളയിൽ വെളിപ്പെടുത്തുമ്പോഴും അവർക്കെല്ലാം, സാമുദായിക ഭ്രഷ്ട് ശിക്ഷയായി ലഭിക്കുമ്പോഴും, സദാചാര വിചാരണ നടത്തുന്ന സ്മാർത്തനെയും, മീമാംസകരേയും, കൊച്ചി രാജാവിനെയും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ താത്രിക്കുട്ടിയുടെ കൈവശം തന്നെ സുരക്ഷിതമായുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

1905 ൽ കൊച്ചി രാജ്യത്തു വച്ചു നടന്ന 40 ദിവസം നീണ്ടുനിന്ന കുറിയേടത്ത്  താത്രിയുടെ സ്മാർത്ത വിചാരണ അവസാനിപ്പിക്കുന്നത് താത്രിക്കുട്ടി തന്നെയായിരുന്നു. 65 മത്തെ പങ്കാളിയുടെ പേരു പറയുന്നതിനു പകരം 65 മത്തെ വ്യക്തി താത്രിക്കു സമ്മാനിച്ച മോതിരം സ്മാർത്തനെ കാണിച്ച് 'ഈ പേരും  പറയണമോ ?  ' എന്നാണ് താത്രിക്കുട്ടി ചോദിച്ചത്. മോതിരം കണ്ടതും സ്മാർത്തനും, മീമാംസകരും, രാജാവും പരിഭ്രാന്തരാകുകയും, മതി, മതി! എന്നു പറഞ്ഞ് വിചാരണ അവസാനിപ്പിക്കുകയാണുണ്ടായത്.
ഒരു പക്ഷേ, ആ അടയാള മോതിരം ആദ്യം തന്നെ പുറത്തെടുത്തിരുന്നെങ്കിൽ താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം തന്നെ ചരിത്രത്തിൽ സംഭവിക്കുമായിരുന്നില്ല.

വംശീയതയുടെയും, ജാതീയതയുടെയും  തിന്മ നിറഞ്ഞതും 1200 വര്‍ഷക്കാലത്തെ മനുഷ്യവംശപീഡനത്താല്‍ ശാപഗ്രസ്തവുമായിരുന്ന  സ്ത്രീവിരുദ്ധ ബ്രാഹ്മണ സമുദായത്തിൽ നിന്നും സ്വയം ഭ്രഷ്ടയാക്കപ്പെടാൻ സന്നദ്ധയായ  വിപ്ലവകാരിയായ താത്രി കുട്ടിയിൽ നിന്നുമാണ് നമ്പൂതിരി സമുദായം മാനുഷികതയിലെക്കുള്ള തിരിച്ചു നടത്തം ആരംഭിക്കുന്നതും, ആരംഭിക്കെണ്ടതും. നമ്പൂതിരി സമുദായത്തിന്‍റെ സാമൂഹ്യ പരിഷ്ക്കര്‍ത്താവായി  ആദരിക്കപ്പെടെണ്ട ആ  ധീര വനിതയുടെ ഓര്‍മ്മക്ക്  മുന്നില്‍ ഈ ചിത്രം ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.

Wednesday, June 17, 2015

'Mahathma Gandhi Moksha' or 'Incarnations of Divine Violence' (painting)


This is a mobile snap of Murali T's New Painting, 'Mahathma Gandhi Moksha' or 'Incarnations of Divine Violence', Completed in June 2015. Acrylic on Canvas Board. Size: 89cm x 57cm.


മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ഹിന്ദു വര്‍ഗ്ഗീയ വാദിയായ നാഥൂറാം ഗോഡ്സെക്ക് അമ്പലം പണിയാനാരംഭിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളെ  അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയെക്കൊണ്ടല്ലാതെ നിലവില്‍  ആരെക്കൊണ്ടാണ്‌ പ്രതിരോധിക്കാനാകുക ! 


നാഥൂറാംഗോഡ്സേക്ക് അമ്പലം പണിയുക എന്നാല്‍ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കൊലയാളിയെ ബ്രാഹ്മണ ദൈവങ്ങളുടെ ഹെഡോഫീസറായ വിഷ്ണുവിന്‍റെ അവതാരമായി ആരാധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം.

മതാന്ധതയുടെ സ്വാഭാവിക പരിണതിയായുള്ളതും അത്യന്തം  നഗ്നവുമായ ഹിംസാത്മകതയുടെ ഈ ഭീഭത്സ  ചിന്ത പൊതുബോധത്താല്‍ വിചാരണ ചെയ്യപ്പെടാതിരിക്കുക എന്നാല്‍, ജനാധിപത്യത്തിന്റെ അന്ത്യമടുത്തു എന്നുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രകാരന്‍ 'മഹാത്മാഗാന്ധി മോക്ഷം എന്നാ ഈ ചിത്രം വരച്ചിരിക്കുന്നത്.

About this painting:
Mahathma Gandhi's sacrifice protected Indian Democracy from the clutches of fascist religious forces for a long time. Now things are reversed. The upcoming fundamentalist politicians and spiritual leaders are preparing to build temples for Nathuram Godse, the assassin of Mahathma Gandhi.

Nathuram Godse, assassinated Mahathma Gandhi, influenced by the myths of valour of Sree Ram, Parasu Ram, Sree Krishna, Narasimha and such other incarnations of god Vishnu. These violent gods justify all killings for the safety of the Brahmin witch class, the priests and gurus of Indian Chathurvarnya (Savarna Hindu) religion. So according to the customs of Savarna Hindu Religion, it is easy to glorify the assassination of the Mahathma as a 'Moksha' by a brand new incarnation of god Vishnu as Nathuram Godse.

Sunday, June 7, 2015

'സ്നേഹം' സീരിസ് ആരംഭിക്കുന്നു...


My New Painting, 'Sneham-1' finished today (7th June, 2015). size: 73.5cm x 49.5cm. Acrylic on canvas board.

 ചിത്രകലാ ജീവിതത്തിൽ കൂടുതലായി ആഴമേറിയ സാമൂഹ്യചരിത്ര വിഷയങ്ങൾ മാത്രമല്ല ചിത്രകാരൻ വരച്ചിട്ടുള്ളത്. ഗൃഹാതുരതയുടെ കുറച്ചു 'കുട്ടിക്കാല' ചിത്രങ്ങളുമുണ്ട്. 2015 ജൂൺ മാസം പുതിയൊരു സീരീസ് കൂടി തുടങ്ങുന്നു: 'സ്നേഹം സീരീസ് '.

ചിത്രകാരന്റെ മറ്റു ചിത്രങ്ങൾക്കുള്ളതുപോലെ വിവരണ കുറിപ്പുകൾ ഉണ്ടാകില്ലാ എന്നതാണ് ഈ സീരീസിന്റെ പ്രത്യേകത. ചിത്രം പൂർണ്ണമായും ആസ്വാദകന്റെ ഭാവനക്കു വിധേയം.

 പുതിയ പെയിന്റിങ്ങ് , 'സ്നേഹം - 1' ഓൺലൈൻ കലാസ്വാദകർക്കായി സമർപ്പിയ്ക്കുന്നു.

ഈ പെയിന്റിങ്ങും ഇനിയുള്ള ചിത്ര പ്രദർശനങ്ങളിൽ ഉൾപ്പെടുത്തുമെങ്കിലും, ചിത്രം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്ലസ്സർ- ഫേസ്ബുക്ക്‌ കലാപ്രേമികൾക്ക് പ്രൈവറ്റ് മെസേജിലൂടെ ഈ ചിത്രത്തോടുള്ള സ്നേഹം അറിയിക്കാം.

വിലയൊന്നും പ്രശ്നമല്ല, ചിലപ്പോ ഫ്രീയായും തന്നെന്നു വരും! :) Chithrakaran@gmail.com, muralitkerala@gmail.com

Wednesday, April 29, 2015

ശ്രീ കൃഷ്ണന്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു ?

My Painting, Sri Krishna moksham / Why Krishna get killed ? (2014) Acrylic on canvas. 100x76cm
നമ്മുടെ മനസ്സിന്‍റെ മുറ്റത്തെ ആട്ടു തൊട്ടിലില്‍ ഉണ്ണികൃഷ്ണന്‍റെ ലീലാവിലാസങ്ങള്‍ മുതല്‍ ഭഗവദ്ഗീതയിലെ പ്രപഞ്ച നാഥനായി വിരാട രൂപം പ്രാപിച്ചു നില്‍ക്കുന്നതുവരെ ശ്രീ കൃഷ്ണന്‍റെ രൂപം വളരെ ഭക്തി പുരസ്സരം കൊണ്ടാടപ്പെടുന്നുണ്ട്. അത്രയും കൊണ്ടാടപ്പെട്ട മറ്റൊരു ഈശ്വര സംങ്കല്‍പ്പം ഇന്ത്യന്‍ സവര്‍ണ്ണ മതത്തില്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ഏതുതരം വിശ്വാസിയേയും സവര്‍ണ്ണ മതത്തിന്‍റെ മാസ്മരിക ആധ്യത്മികതയില്‍ ലയിപ്പിക്കുന്ന ഭക്തിയുടെ രാജദ്രാവകമായി ത്തന്നെ കൃഷ്ണ ഭക്തി ഇന്ത്യന്‍ പൌരോഹിത്യത്തിന്റെ ശക്തമായ മയക്കുമരുന്നായി വര്‍ത്തമാന കാലത്തും ഉപയോഗിക്കപ്പെടുന്നു.
ബ്രാഹ്മണരുടെ ജാതീയമതത്തിന്‍റെ വളര്‍ച്ചക്കായി ഇത്രയും സംഭാവന ചെയ്ത ശ്രീ കൃഷ്ണനെയും അദ്ദേഹത്തിന്‍റെ യാദവ വംശത്തെ മൊത്തമായി തന്നെയും ബ്രാഹ്മണ്യം ക്ഷത്രിയര്‍ക്കെതിരെയുള്ള ( ബൌദ്ധരെയാണ് ബ്രാഹ്മണ്യം ക്ഷത്രിയരെന്നു വിശേഷിപ്പിക്കുന്നത്) ഒരു ശാപത്തിലൂടെ തമ്മില്‍ തല്ലിച്ചും, വാടക കൊലയാളിയെ ഉപയോഗിച്ചും കൊന്നുകളയുന്നത് വളരെ ഉദാസീനമായി നോക്കിനില്‍ക്കുന്ന നമ്മുടെ ധാര്‍മ്മികതയുടെ അപചയ കാരണങ്ങള്‍ പടിക്കപ്പെടെണ്ടതുണ്ട്.
ബ്രാഹ്മണ്യത്തിന്‍റെ ശ്രീ കൃഷ്ണനെതിരെയുള്ള പ്രതികാരത്തിനു മുന്നില്‍ മരം പോലെ നിന്നുകൊടുക്കുന്ന മരത്തലയന്മാരുടെ അടിമത്വം അതിജീവിക്കാന്‍ ഈ ജനാധിപത്യ കാലത്തുപോലും നമുക്കാവുന്നില്ലെങ്കില്‍ ബ്രാഹ്മണാധിപത്യം ഭാവിയിലേക്കും ചുമന്നുകൊണ്ടു നടക്കുകയെ നമുക്ക് നിവൃത്തിയുള്ളൂ !!
ജാതീയതയില്‍ നിന്നും രക്ഷപ്പെടില്ലെന്ന്‍.
Painting by: Murali T, Kerala, email : muralitkerala@gmail.com Mob : 9249401004

Saturday, April 11, 2015

Costumes of violence-painting ഹിംസയുടെ വേഷവിധാനങ്ങള്‍


2014 ഡിസംബര്‍ മാസം പൂര്‍ത്തിയാക്കിയതാണ് ഈ ചിത്രം. പലയിടത്തായി ചിതറിക്കിടന്നിരുന്ന വസ്തുതകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒരു കണ്ടെത്തല്‍ ഈ ചിത്രത്തില്‍ സംഭവിച്ചുപോയി എന്നൊരു പ്രത്യേകത എടുത്തുപറയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു ലേഖനം തന്നെ എഴുതാവുന്നത്ര ചിന്താഭാരവും ചരിത്രബോധവും ഈ ചിത്രത്തിനു പിന്നില്‍ കാത്തുനില്‍ക്കുന്നുണ്ട്‌.

ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍   ഉത്സവത്തോടനുബന്ധിച്ച് "പൊങ്ങിലിടി" എന്ന പേരില്‍ നരാധമമായ ഒരു ദുരാചാരം നിലനിന്നിരുന്നു എന്ന വസ്തുതയില്‍ നിന്നുമാണ് ഈ ചിത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ പുസ്തകത്തില്‍ നിന്നും ലഭിച്ച (കൂടുതല്‍ വിവരങ്ങള്‍ക്ക് മുത്തപ്പന്‍ ബ്ലോഗ്‌ നോക്കുക) ആ തെളിവുമായി  നമ്മുടെ
അടിസ്ഥാന ജനവിഭാഗത്തിന്‍റെ അമ്മദൈവമായിരുന്ന കാളിയെക്കുറിച്ചും, കാളിയുടെ രൂപ വൈവിധ്യങ്ങളെക്കുറിച്ചുമുള്ള പഠനമായി ഈ ചിത്രം വികസിക്കുകയായിരുന്നു.


വളരെ സാവകാശം , ശ്രദ്ധയോടെ എഴുതേണ്ട വിഷയമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍  പിന്നീടാകാം. Costumes of violence എന്ന പേരിലുള്ള ഈ ചിത്രം കേരള ലളിത കലാ അക്കാദമിയുടെ 2015 ലെ വാര്‍ഷിക ചിത്ര പ്രദര്‍ശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.




Saturday, March 28, 2015

ഏകലവ്യന്റെ ത്യാഗം



ഏകാലവ്യനെക്കുറിച്ച് നമുക്ക് നല്ലതേ പറയാനുണ്ടാകു. കാരണം, ഏകലവ്യന്‍ പരസഹായമില്ലാതെ അമ്പെയ്ത്തില്‍ (ധനുര്‍ വിദ്യ എന്ന് സംസ്കൃതം) അര്‍ജ്ജുനനെയും കര്‍ണ്ണനെയും അവരുടെ ഗുരുവായ ദ്രോണാചാര്യരെയും അതിശയിപ്പിച്ച അസാധാരണ പ്രതിഭയായിരുന്നു എന്ന് മഹാഭാരതം സാക്ഷ്യപ്പെടുത്തുമ്പോള്‍ നമുക്കും ആരാധന തോന്നും. ഏകലവ്യനു തന്‍റെ അസാധാരണ സാമര്‍ത്ഥ്യത്തിന്‍റെ പേരില്‍ നഷ്ടപ്പെട്ടത് സ്വന്തം പെരുവിരലാണ്. ആ നഷ്ടത്തില്‍ നമുക്ക് അത്യധികം വ്യസനമുന്റെന്നതും ശരിയാണ്.
 എന്നാല്‍ നമ്മുടെ ചിന്താശേഷിയും മനുഷ്യത്വവും ആ സഹതാപത്തിനപ്പുറം വളരാതെ മുരടിച്ചു നില്‍ക്കുന്നു എന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്.

ഏകലവ്യന് പെരുവിരല്‍ നഷ്ടപ്പെട്ടതോടെ താന്‍ സ്വ പ്രയത്നത്താല്‍ നേടിയെടുത്ത ധനുര്‍ വിദ്ദ്യയിലെ അഗ്രിമ സ്ഥാനം എന്നന്നേക്കുമായി നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍, ആ നഷ്ടത്തിന്‍റെ ഉത്തരവാദിയായ ദ്രോണാചാര്യന്‍ എന്ന നരാധമനായ ഗുരുവിനു നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ നമ്മുടെ ചിന്താശേഷിക്ക്  അവകാശം ഇല്ലെന്ന്‍ നാം ഈ ആധുനിക കാലത്തുപോലും വിശ്വസിക്കുന്നുണ്ട്. ദ്രോണാചാര്യരെ വിചാരണ ചെയ്ത് ജയിലിലിടാന്‍ വേണ്ടിയല്ല. നമ്മുടെ ധാര്‍മ്മികതയേയും നീതിബോധത്തെയും സംസ്ക്കരിച്ചെടുക്കാന്‍ ഏകലവ്യന്റെ ത്യാഗത്തിന്‍റെ പിന്നിലെ കുടില ബുദ്ധിയെ പഠിക്കേണ്ടതുണ്ട്.

വിദൂരമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ ധാര്‍മ്മിക ബാദ്ധ്യതയുടെ പേരില്‍ ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ദ്രോണാചാര്യര്‍ക്ക് സമര്‍പ്പിച്ച് കാലയവനികക്ക് പിന്നില്‍ മറഞ്ഞ ഏകലവ്യന്‍ നമ്മുടെ ഹൃദയത്തില്‍ ഒരു നീറുന്ന വേദനയായി ഇന്നും ജീവിക്കുന്നുണ്ട്. ആ വേദനയും ത്യാഗവും കാണാതെ പോയാല്‍ നമ്മുടെ നീതിബോധത്തിനും സാംസ്ക്കാരികതക്കും മുന്നോട്ടു പോകാനാകില്ല.

ഏകലവ്യന്‍ ഒരു സംങ്കല്പ്പിക കഥാപാത്രം മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ നമ്മുടെ സാംസ്ക്കാരികതയില്‍ ഹിംസാത്മകമായി ഇന്നും നിലനില്‍ക്കുന്ന അറിവിന്‍റെ കുത്തകവല്‍ക്കരണത്തിനായുള്ള കുടില തന്ത്രങ്ങളെ തിരിച്ചറിയാനുള്ള അനുഭവ പാഠമായി ഏകലവ്യന്റെ ഗുരുദക്ഷിണയെ പഠിക്കേണ്ടിയിരിക്കുന്നു. മനുസ്മ്രിതിയുടെ അവതാരകരായ ബ്രാഹ്മണരുടെ സവര്‍ണ്ണ/ജാതീയ മതം എങ്ങിനെയാണ് അറിവിനെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്ത് തങ്ങളുടെ വംശീയ ചൂഷണ വ്യവസ്ഥിതി നടപ്പിലാക്കിയതെന്നും , ഭാരതീയ ഗോത്ര ജനതയുടെ അംബൈത്തെന്ന പ്രതിരോധ ശാസ്ത്രത്തെ ധനുര്‍വിദ്യയായി സംസ്കൃതവല്‍ക്കരിച്ച് , മോഷ്ടിച്ച് തങ്ങളുടെതാക്കിയതെന്നും മഹാഭാരതത്തിലെ ഏകലവ്യന്റെ ത്യാഗ കഥ തെളിവ് നല്‍കുന്നു.

....................................................................................................................................

(ഏകലവ്യന്റെ ത്യാഗം എന്ന ഈ ചിത്രം ചിത്രകാരന്‍റെ ഇന്റര്‍നെറ്റ്‌ സൌഹൃദ കൂട്ടായ്മയിലെ (ഗൂഗിള്‍ പ്ലസ്) സുഹൃത്തുക്കളായ ശ്രീമതി ജയ എം. , ശ്രീ. സുന്ദരന്‍ കണ്ണാടത്ത് (പുല്ലൂരാമ്പാറ, കോഴിക്കോട് ജില്ല) ദമ്പതികള്‍ നല്‍കിയ സഹൃദയ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ വരക്കപ്പെട്ട ചിത്രം കൂടിയാണ്.)