Followers

Wednesday, February 27, 2013

മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം-2

 2013 ഫെബ്രുവരി മാസം 27 ന് രണ്ടാമതൊരു ചിത്രം കൂടി പൂര്‍ത്തിയാക്കാനായി ! Glorified slavery-2 (മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം-2 ) എന്നു പേരുകൊടുത്തിട്ടുള്ള ഈ ചിത്രം 2012 ല്‍ വരച്ച Glorified slavery എന്ന ചിത്രത്തിലെ ഒരു അടിമയുടെ (ശൂദ്രന്‍) ചിത്രത്തെ കുറച്ചുകൂടി ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ്. 91x71cm. വലിപ്പത്തില്‍ കാന്‍‌വാസില്‍ അക്രിലിക്ക് വര്‍ണ്ണങ്ങളുപയോഗിച്ച് വരഞ്ഞിരിക്കുന്ന Glorified slavery-2 ആദ്യ പെയിന്റിങ്ങ് (Glorified slavery 2012) പ്രദമദൃഷ്ട്യാ ഉണ്ടാക്കാനിടയുള്ള ദൈവീക വിഷയത്തില്‍ വരക്കപ്പെട്ട ചിത്രമാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കി, അതിപ്രധാനമായ അടിമത്വത്തിന്റെ കാരണങ്ങളിലേക്ക് വഴിതെറ്റാതെ സഞ്ചരിക്കാനുള്ള ശ്രമം കൂടിയാണ്.  ഇന്ത്യയില്‍ 1600 വര്‍ഷക്കാലത്തിലേറെയായി നിലനിന്നിരുന്ന ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ സാമൂഹ്യ ഘടനയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും കാരണമായ അടിമത്വത്തിന്റെ മഹത്വവല്‍ക്കരണം വലിയൊരു മാനേജുമെന്റ് സാങ്കേതിക വിദ്യയായിത്തന്നെ തിരിച്ചറിയേണ്ടതും ജനമധ്യത്തില്‍ വെളിവാക്കപ്പെടേണ്ടതും ഗ്ലോബലൈസേഷന്റെ കാലത്ത് തേനിലും നെയ്യിലും ഐസ്ക്രീമിലും ലിപ്സ്റ്റിക്കിലും സ്വാതന്ത്ര്യത്തിലും പൊതിഞ്ഞ് ആകര്‍ഷകമാക്കി അവതരിപ്പിക്കപ്പെടുന്ന അടിമത്വത്തിന്റെ പുതിയ കോര്‍പ്പറേറ്റ് പതിപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
ചിത്രകാരന്‍ മനസ്സിലാക്കിയിടത്തോളം സനാതന സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ‘ചാതുര്‍ വര്‍ണ്ണ്യം’ എന്ന അടിത്തറതന്നെ രണ്ടു കള്ള അറകളോടുകൂടിയ കുടില തന്ത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ചാതുര്‍ വര്‍ണ്ണ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്ന മനുഷ്യ സമൂഹത്തിലെ ജനങ്ങളെ നാലായി വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യ ഘടന പുറത്തേക്കു കാണിക്കാനുള്ള അടവു തന്ത്രം മാത്രമായിരിക്കണം. പ്രായോഗിക തലത്തില്‍  ( ദൈവത്തിന്റെ പോലും  മന്ത്രാധീനം ഉടമയായ) ബ്രാഹ്മണന്‍ , ബ്രാഹ്മണനെ സേവിക്കാനായി സൃഷ്ടിക്കപ്പെട്ട അടിമയായ ശൂദ്രന്‍ എന്നീ രണ്ടു ജാതിയിലുള്ളവരെ മാത്രമേ സവര്‍ണ്ണ ഹിന്ദു മതം ഉള്‍ക്കൊള്ളന്‍ തയ്യാറായിരുന്നുള്ളു. ബ്രാഹ്മണന്‍, ശൂദ്രന്‍ എന്നീ ജാതികള്‍ക്കു പുറമെ ബ്രാഹ്മണനു തൊട്ടു താഴെയായി രാമന്‍ കൃഷ്ണന്‍ അര്‍ജ്ജുനന്‍ തുടങ്ങിയ ദൈവങ്ങളുടേയും ദൈവങ്ങളുടെ കുടുമ്പക്കാരുടെ ജാതിയായ ക്ഷത്രിയനും, അവര്‍ക്കു താഴെയായും ശൂദ്രനു മുകളിലായും ബാലിയെപ്പോലുള്ള ധനികരായ വൈശ്യരേയും ഉള്‍ക്കൊള്ളുന്നതായി ഭാവിക്കുന്നുണ്ടെങ്കിലും, ആ രണ്ടു വര്‍ണ്ണങ്ങളും സാങ്കല്‍പ്പികങ്ങള്‍ മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ചാതുര്‍ വര്‍ണ്ണ്യത്തിലെ ക്ഷത്രിയന്‍ വൈശ്യന്‍ എന്നിങ്ങനെയുള്ള രണ്ടു കള്ള അറകള്‍ കൊണ്ടാണ് സമൂഹ ആധിപത്യവും പ്രാധിനിത്യവും വ്യാജമായി ബ്രാഹ്മണ്യം തന്ത്രപൂര്‍വ്വം നിര്‍മ്മിച്ച് നടപ്പിലാക്കിയിരിക്കുന്നത്. സമൂഹത്തെ മൊത്തമായി പ്രധി നിധീകരിക്കുന്നു എന്ന് തോന്നിപ്പിച്ചുകൊണ്ട് തങ്ങളുടെ ആജ്ഞാനുവര്‍ത്തിയും അക്ഷരാഭ്യാസമില്ലാത്തവനും അടിമയുമായ  ശൂദ്രനെക്കൊണ്ട്  ക്ഷത്രിയ- വൈശ്യ ജാതിക്കളങ്ങള്‍കൂടി ചില താന്ത്രിക വിദ്യകളുടെ പുകമറയുടെ സഹായത്തില്‍ ആടി അഭിനയിപ്പിക്കുന്നത് ചരിത്രത്തില്‍ കാണാനാകും. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ ദൈവത്തിന്റെ കാണിക്കയായി സമര്‍പ്പിച്ച്,  മൂത്രമൊഴിക്കാന്‍ പോലും ബ്രാഹ്മണന്റെ അനുവാദം വേണമെന്ന് വിശ്വസിച്ചിരുന്ന ശൂദ്ര രാജാക്കന്മാര്‍ ഈ കുടില തന്ത്രത്തിന്റെ ഉദാഹരണങ്ങളാണ്. അതെ, ചരിത്രത്തില്‍ നിന്നു മാത്രമേ നാളെയുടെ സ്വാതന്ത്ര്യത്തിന്റെ വഴികള്‍ വികസിപ്പിക്കാനാകു എന്നതിനാല്‍ ചിത്രകാരന്‍ ചിത്രങ്ങളിലൂടെ ആഴത്തിലേക്ക് സഞ്ചരിക്കട്ടെ.... ഈ ചിത്രം മൊബൈലില്‍ എടുത്തതാകയാല്‍ ശരിക്കുള്ള നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും ചൂടോടെ പോസ്റ്റു ചെയ്തതാണ്. നല്ല റെസലൂഷന്‍ കൂടിയ ക്യാമറ ചിത്രം പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.

Sunday, February 24, 2013

"ഗ്രേറ്റ് നങ്ങേലി” പെയിന്റിങ്ങ്- Great Nangeli - painting

100 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ മഹനീയമായ ത്യാഗത്തിലൂടെ കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചി വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്തിലെ സ്ത്രീകള്‍ക്ക് മുലക്കരം നല്‍കാതെ മാറു മറക്കാനുള്ള അവകാശം നേടിത്തന്ന നങ്ങേലിയുടെ രക്തസാക്ഷിത്വത്തെ ആദരിക്കാനായി ചിത്രകാരന്‍ വരച്ച, 2013 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ ചിത്രം. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള ലിങ്കുകള്‍ ക്ലിക്കി വായിക്കുമല്ലോ.

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

 

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി

 

Breast-tax in Kerala History: Nangeli and Mulachiparambu

‘നങ്ങേലിയുടെ ത്യാഗം’ പെയിന്റിങ്ങ് Nangeli's sacrifice

ചിത്രകാരന്‍ 2013 ജനുവരി മാസം പൂര്‍ത്തിയാക്കിയ പെയിന്റിങ്ങ് “നങ്ങേലിയുടെ ത്യാഗം” ഇവിടെ പോസ്റ്റു ചെയ്യുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ താഴെ വായിക്കാം. കൂടുതല്‍ അറിയേണ്ടവര്‍ താഴെക്കൊടുത്ത പോസ്റ്റുകളുടെ ലിങ്കില്‍ ക്ലിക്ക്ചെയ്യുമല്ലോ. “Nangeli’s Sacrifice” First painting on Nangeli, a historical legend of Mulachiparamba, Cherthala, Alapuzha, Kerala, India. who sacrificed her life as she could not pay the ‘Breast tax’ of Travancore government, 100 years back. painted by Murali T. (Chithrakaran). work completed on january 2013. medium : acrylic on canvas.Size: 94 cm x 71 cm.

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി

Breast-tax in Kerala History: Nangeli and Mulachiparambu

Wednesday, February 13, 2013

മുലചിപ്പറമ്പിലെ നങ്ങേലിയെക്കുറിച്ചുള്ള ചിത്രങ്ങള്‍

ഈ ഫെബ്രുവരി 10 ന് രാവിലെ 4 മണിക്ക് ചിത്രകാരന്‍ കണ്ണൂരില്‍ നിന്നും ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പിലേക്ക് പുറപ്പെട്ടു. കൊച്ചിയിലെ ചേറായി അടുത്തുള്ള എടവനക്കാട്ടിലെത്തി സുഹൃത്തായ സുദേഷിനേയും കൂട്ടി മുലച്ചിപ്പറംബിലെ നങ്ങേലിയുടെ പേരക്കുട്ടിയുടെ മകളായ 65 വയസ്സുള്ള ലീല അമ്മയെ നേരില്‍ കാണുകയാണു ഉദ്ദേശം. നങ്ങേലിയെക്കുറിച്ച് ചിത്രകാരന്‍ വരച്ചുകൊണ്ടിരുന്ന രണ്ടു പെയിന്റിങ്ങുകള്‍ ധൃതിയില്‍ പൂര്‍ത്തിയാക്കി, തലേ ദിവസം(ശനിയാഴ്ച്ച) കാര്‍ഡ് പേപ്പറില്‍ ലേസര്‍ പ്രിന്റെടുത്ത് കൈവശം സൂക്ഷിച്ചിരുന്നു. രക്തസാക്ഷിയായ നങ്ങേലിയുടെ പിന്മുറക്കാരില്‍ ജീവിച്ചിരുപ്പുള്ള കാരണവ സ്ത്രീയായ ലീല അമ്മക്ക് നങ്ങേലിയോടുള്ള ആദരവിന്റെയും നന്ദിയുടേയും സൂചകമായി പെയിന്റിങ്ങുകളുടെ കോപ്പി കൈമാറുകയായിരുന്നു ലക്ഷ്യം. മുലച്ചിപ്പറംബിലെത്തി ഫോണ്‍ ചെയ്യുമ്പോഴാണ് അറിയുന്നത് ലീല അമ്മക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കയാണെന്ന്. അവരുടെ മരുമകനായ ജയന്‍ അസുഖ വിവരം അറിയിക്കുമ്പോള്‍ അന്നേ ദിവസം അവരെ കാണാന്‍ തരപ്പെടാനിടയില്ലെന്നും സൂചിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും തിരിച്ചുവന്നുവോ എന്നറിയാന്‍ കാത്തുകൊണ്ട് കുറെ സമയം വാരനാടിനും മുലച്ചിപ്പറമ്പിനുമിടയില്‍ കറങ്ങിക്കൊണ്ട് ഫോണ്‍ വിളിച്ചുകൊണ്ടിരുന്നെങ്കിലും മറുപടിയില്ല. വാരനാടുള്ള അവരുടെ വീട് അറിയുകയുമില്ല. പിന്നെ തിരിച്ചുപോരുന്നവഴിയില്‍ മുലച്ചിപ്പറംബിന്റെ സമീപവാസികളായ വൈദ്യകുടുംബത്തിലെ റിട്ടയേഡ് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ തമ്പിസാര്‍ വശം ലീല അമ്മക്കുള്ള ചിത്രങ്ങള്‍ കൊടുത്തേല്‍പ്പിച്ചു പോരുമ്പോള്‍ സുദേഷ് ഒന്നുകൂടി ഫോണ്‍ ചെയ്തു. ഭാഗ്യത്തിനു കിട്ടി. അങ്ങനെയാണ് വാരനാട് ശാസ്തം കവലക്കടുത്തുള്ള ലീല അമ്മയുടെ വീട്ടിലെത്തി നങ്ങേലിയെക്കുറിച്ചുള്ള ചിത്രകാരന്റെ രണ്ടു ചിത്രങ്ങളുടെ കോപ്പികള്‍ അമ്മയെ ഏല്‍പ്പിക്കുന്നത്. ആ ധന്യ മുഹൂര്‍ത്തം ചിത്രകാരനെ സമ്പന്ധിച്ച് അനിവചനീയമായ സംതൃപ്തിയുടേതാണ്. ലീല അമ്മക്കു നല്‍കിയ ലേസര്‍ പ്രിന്റ് കോപ്പിയുടെ ഒരു കോപ്പി ചിത്രകാരന്റെ നെറ്റ് സുഹൃത്തുക്കള്‍ക്കും സമര്‍പ്പിച്ചുകൊള്ളുന്നു. സസ്നേഹം.