Followers

Wednesday, September 9, 2009

പഴയ കാരിക്കേച്ചറുകള്‍

പലപ്പോഴായി ചിത്രകാരന്‍ വരച്ച ചില കാരിക്കേച്ചറുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്.
ഏകദേശ പഴക്കം 20 വര്‍ഷം. കാരിക്കേച്ചറിലെ കഥാപാത്രങ്ങളെ കണ്ട് ചിത്രകാരനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഒട്ടിച്ചാല്‍ തെറ്റിപ്പോകും :)

ആന്റണി മുഖ്യമന്തിയാകാനുള്ള നിയോഗവുമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് ലാന്‍ഡു ചെയ്യുന്നതാണ് സാഹചര്യം. മാതൃഭൂമി പത്രത്തില്‍ ലീഡര്‍ പേജില്‍(നാലാം പേജ്)പ്രസിദ്ധീകരിക്കാനുള്ള ഒരു മിഡില്‍ പീസ് ലേഖനത്തിനുള്ള ഇലസ്ട്രേഷനായി വരച്ചതാണ്.പ്രസിദ്ധീകരിച്ചത് എന്നാണെന്ന് ഒര്‍മ്മയില്ല.
1989
1989 ഫെബ്രുവരി ഏഴിന് വരച്ചത്.

മണ്ണാര്‍ക്കാട് എം.ഇ.എസ്.കല്ലടി കോളേജ് മാഗസിന്‍ അച്ചടി നടന്നുകൊണ്ടിരിക്കെയാണ് ഇന്ദിരാഗാന്ധി മരിക്കുന്നതായി അറിയുന്നതും,(സ്റ്റാഫ് എഡിറ്ററും ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്ന രാജേന്ദ്രപ്രസാദ് സാറിന്റെ നിര്‍ദ്ദേശപ്രകാരം) കോളേജ് ലൈബ്രറിയിലിരുന്ന് കോളേജ് മാഗസിനുവേണ്ടി ഈ ചിത്രം വരച്ചതും.
1989
1989
1989
ചിത്രകാരന്മാര്‍ക്കും,കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമൊക്കെ ഒരു സവിശേഷതയുണ്ട്. സ്വന്തം സര്‍ട്ടിഫിക്കറ്റ് സ്വയം വരച്ചോ,എഴുതിയോ,ഡിസൈന്‍ ചെയ്തോ നിര്‍മ്മിക്കാനുള്ള അവകാശമാണത്. അന്യര്‍ നമുക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊന്നും ഇത്ര മൂല്യമുള്ളതായി ചിത്രകാരനു തോന്നിയിട്ടില്ല. ഫലമോ, ആദ്യത്തെ ഇന്റെര്‍വ്യുവില്‍ തന്നെ ജോലി ലഭിക്കുന്നു എന്നൊരു ദുരന്തവും !

Tuesday, September 8, 2009

കുറച്ചു പഴയ കാര്‍ട്ടൂണുകള്‍

ചിത്രകാരന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സാംബത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ചില പത്ര മാസികളില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നു.
അതായത് 1986- 87 കൊല്ലങ്ങളില്‍. ദ്രവിച്ചു തുടങ്ങിയ പേപ്പറുകളിലെ പഴയ കാര്‍ട്ടൂണ്‍ ഓര്‍മ്മകള്‍ ഒരു അല്‍ബത്തിലെന്നവണ്ണം സൂക്ഷിക്കാനായി ബ്ലോഗില്‍ ചേര്‍ക്കുകയാണ്. കമന്റെഴുതി പ്രോത്സാഹിപ്പിച്ചാലൊന്നും ഇനി ചിത്രകാരന്‍ കാര്‍ട്ടൂണ്‍ വരക്കുമെന്നു തോന്നുന്നില്ല. ആ മനസ്സും, പ്രാരാബ്ദവും,ക്ഷമയുമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടെന്നു തോന്നുന്നു.
ദേശാഭിമാനി പത്രത്തിലോ, ഈനാട് പത്രത്തിലോ പ്രസിദ്ധീകരിച്ചതെന്ന് ഇപ്പോള്‍ തീര്‍ച്ചയില്ല. ഏതായാലും 1986 ഒക്റ്റോബര്‍ മാസത്തിലാണെന്ന് കാര്‍ട്ടൂണില്‍ തിയ്യതി എഴുതി വച്ചിട്ടുണ്ട്. ആ മാസം വരച്ച മൂന്നമത്തെ കാര്‍ട്ടൂണുമാണ്.
രാഷ്ട്രീയമൊക്കെ അത്ര സുപരിചിതമല്ലാതിരുന്നതിനാല്‍ ഇതിലെ വാജ്പേയിയുടെ ചിത്രം വരക്കുന്നതിനായി അയാളുടെ ഒരു ചിത്രം കാണുന്നതിനായി നടക്കുന്നതിനിടയില്‍ വാജ്പേയിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ പോസ്റ്റര്‍ പാറ്റൂരിലെ (തിരുവനന്തപുരം) റോഡ് സൈഡിലുള്ള മതിലില്‍ ചിരിച്ചു നില്‍ക്കുന്നത് കാണുകയും , നേരെ നോക്കി നിന്ന വാജ് പേയി ചെരിഞ്ഞു നിന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിച്ച് വരക്കുകയുമായിരുന്നു :)
ഈ നാട് പത്രത്തിലോ, അതോ പാക്കനാര്‍ നര്‍മ്മ മാസികയിലോ... എവിടെയോ പ്രസിദ്ധീകരിച്ചതാണ്.
കോണ്‍ഗ്രസ്സ് എസ്സിന്റെ കോണ്‍ഗ്രസ്സ് പ്രവേശനം.
ഗൃഹലക്ഷ്മി വനിത മാസികയില്‍ 1987 ലോ 88 ലോ പ്രസിദ്ധീകരിച്ചതായിരിക്കണം. ഫൈന്‍ ആര്‍ട്സ് പഠനത്തിന് ഇടവേള നല്‍കി മാതൃഭൂമി പത്രത്തില്‍ ലേ-ഔട്ട് ട്രൈനിയായി കോഴിക്കോട് ഓഫീസില്‍ ജോലി ചെയ്യുംബോള്‍ വരച്ചത്. മാതൃഭൂമിയിലെ ജോലിയോടെ ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വാസനയുടെ കൂംബടഞ്ഞെന്നു പറയാം. ഫാക്റ്ററി സെക്ഷനില്‍ ജോലി തുടങ്ങിയതോടെ അതുവരെ ചിത്രകാരനുണ്ടായിരുന്ന കാര്‍ട്ടൂണിസ്റ്റെന്ന ലേബല്‍ നിഷ്പ്രഭമായി.
ഫാക്റ്ററി സെക്ഷനിലെ(പ്രെസ്സ്-ലെ-ഔട്ട്) ജോലിക്കാരന് കാര്‍ട്ടൂണിസ്റ്റിന്റെ മനസ്സുമായി നടക്കാന്‍ പരിമിതികളുണ്ട്.
കാര്‍ട്ടൂണ്‍ ചിന്തകള്‍ മനസ്സില്‍ നിന്നും തുവ്വല്‍ നഷ്ടപ്പെട്ട് ഉപജീവനത്തിന്റെ ലാവണത്തില്‍ നശിപ്പിക്കപ്പെട്ടെന്നു പറയാം !


1987 ജനുവരിയില്‍ ഫിലിം മാഗസിനില്‍ വരച്ച കാര്‍ട്ടൂണുകള്‍.ഇതില്‍ പ്രിയദര്‍ശന്റേത് മാര്‍ച്ചില്‍ വരച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് ഒന്നം വര്‍ഷ പഠന കാലത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മെസ്സ് ഫീ കൊടുക്കാനുള്ള വരുമാനം ഉണ്ടാക്കിയിരുന്നത് കലകൌമുദി ഗ്രൂപ്പിന്റെ ഫിലിം മാഗസിന്‍, കഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും, യൂണിവേഴ്സല്‍ ഗ്രൂപ്പിന്റെ “എണ്ട്രന്‍സ് മാസ്റ്റെര്‍” എന്ന പ്രസിദ്ധീകരണത്തിലും കാര്‍ട്ടൂണുകളും, ഇലസ്റ്റ്രേഷനുകളും വരച്ചുകൊണ്ടായിരുന്നു.

Friday, January 23, 2009

ഒരു രാജീവ് കാര്‍ട്ടൂണ്‍

സ്കെച്ചു പേനയും, ക്വില്‍ പെന്നും, റോട്ടറിങ്ങ് പേനയുമൊക്കെ മടുത്തപ്പോള്‍ ബ്രഷ് ഉപയോഗിക്കാന്‍
വേണ്ടി വരച്ച ഒരു കാര്‍ട്ടൂണാണിത്. കുറെ വര്‍ഷങ്ങള്‍ പഴക്കമുണ്ട്. രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ! ചിത്രകാരന് അത്രേ ഓര്‍മ്മയുള്ളു. അതും രാജീവിനെക്കുറിച്ചുള്ള കാര്‍ട്ടൂണാണ് എന്ന ക്ലൂ ഉപയോഗിച്ച് ഊഹിച്ചെടുക്കുന്നതാണ്. ആത്മഗതത്തില്‍ എം. വി. ദേവന്റെ ഒരു കാര്‍ട്ടൂണിനെക്കുറിച്ച് ഒരു പോസ്റ്റിട്ടപ്പോള്‍ അതുപോലുള്ള ഒരു സിംഹാസനം ചിത്രകാരനും വരച്ചിട്ടുണ്ടല്ലോ എന്നോര്‍ത്ത് തപ്പിയെടുത്തതാണ് ഈ കാര്‍ട്ടൂണ്‍. മറ്റ് പ്രത്യേകതയൊന്നും ഇതിനില്ല. ബ്ലോഗില്‍ അവിടെ കിടക്കട്ടെ !

Thursday, January 15, 2009

കലാനിരൂപണം വഴങ്ങുമോ ?

1991ല്‍ കൊച്ചിയില്‍ സുബാഷ് പാര്‍ക്കില്‍ വച്ച് പത്തു ദിവസം നീണ്ടുനിന്ന ഒരു അന്താരാഷ്ട്ര ശില്‍പ്പസിംബോസിയം നടന്നിരുന്നു.
അതേക്കുറിച്ച് ചിത്രകാരന്‍ മാതൃഭൂമി സണ്ടേ സപ്ലിമെന്റില്‍ ഒരു റിവ്യു എഴുതിയതാണ് ഇത്. സപ്ലിമെന്റിന്റെ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇന്ന് വായിക്കുംബോള്‍ ചിത്രകാരനുതന്നെ അരോചകമായി തോന്നുന്നുണ്ടെങ്കിലും, വ്യക്തിപരമായ ഒരു പൊങ്ങച്ച സുഖം ഈ ലേഖനം നല്‍കുന്നുണ്ട്. വ്യക്തിപരമായ ഒരു അല്‍ബം സൂക്ഷിപ്പ് എന്നതില്‍ കവിഞ്ഞ് ഈ പോസ്റ്റിനു പ്രസക്തിയില്ലാത്തതിനാല്‍ ദയവായി കമന്റെഴുതരുതെന്ന് അപേക്ഷ.
ഈ ലേഖനം എഴുതാന്‍ ചിത്രകാരനെ നിര്‍ബന്ധിച്ച തിരുവനന്തപുരം ഗവ.കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ കലാചരിത്ര അദ്ധ്യാപകന്‍ പ്രൊ. ചിത്രഭാനുസാറിനോട് നന്ദിയുണ്ട്. അദ്ദേഹം തന്നെയാണ് ഇതിലേക്കാവശ്യമായ പടങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ ലേഖനമെഴുതുംബോള്‍ ഒരു സുഹൃത്തായിരുന്നതും ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം ചിത്രകാരന്റെ ഭാര്യ പിതാവായിത്തീര്‍ന്നയാളുമായ കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണനും കുറച്ച് ചിത്രങ്ങള്‍ ഈ ലേഖനത്തിനായി നല്‍കിയിരിക്കുന്നു. ക്രെഡിറ്റ് ലൈനില്‍ പി.പി.കൃഷ്ണന്‍ എന്ന് തെറ്റായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.