Followers

Friday, August 22, 2008

പന്തക്കാരന്‍ - ഇലസ്റ്റ്രേഷന്‍ പരീക്ഷണം

പത്തിരുപത് വര്‍ഷം മുന്‍പ് ഒരു ജോലി സ്വപ്നം കാണുന്ന കാലത്ത് ധാരാളം ഇലസ്റ്റ്രേഷനകളും, കാരിക്കേച്ചറുകളും, കാര്‍ട്ടൂണുകളും വരച്ചു കൂട്ടിയിരുന്നു. അക്കാലത്ത് ഇലസ്റ്റ്രേഷന്‍ ചിത്രകാരനു വഴങ്ങുമെന്ന് ഉറപ്പുവരുത്താന്‍ ഏതോ കഥയോ,സാങ്കല്‍പ്പിക കഥയോ മനസ്സിലിട്ട് രൂപപ്പെടുത്തിയ ഒരു ബ്ലാക്ക്/വയ്‌റ്റ് ഇലസ്റ്റ്രേഷനാണിത്. മാതൃഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ഏ.എസ്സിന്റെ കറുപ്പും വെളുപ്പും ഇലസ്റ്റ്രേഷനുകളുടെ സ്വാധീനം ഇതിലുണ്ട്. കൂടാതെ, അന്നത്തെ ചിത്രകാരന്റെ മനസ്സിലുള്ള സാംസ്കാരികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഇപ്പോള്‍ വായിക്കാനാകുന്ന വിധം തെളിഞ്ഞു വന്നിരിക്കുന്നു. അന്നൊക്കെ തിരുമാന്താംകാവിലെ പതിനൊന്നു പൂരങ്ങളും ആദ്യാവസാനം ചിത്രകാരന്‍ പങ്കെടുത്തിരിക്കും. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് (പൂരം) എഴുന്നള്ളത്തിനുമുന്നില്‍ രാത്രി കത്തിച്ചു പിടിക്കുന്ന മൂന്നു പന്തങ്ങളുള്ള കത്തിക്കാത്ത ഒരു വിളക്കും പിടിച്ചു നില്‍ക്കുന്ന കഥാപാത്രം !!

Thursday, June 26, 2008

എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്‍

എ.എസ്സ്. നായരായിരുന്നു ചിത്രകാരനെ സംബന്ധിച്ച് മാത്രുഭൂമി. വായനയേക്കാള്‍ കൂടുതല്‍ കാഴ്ച്ചയിലൂടെ ആസ്വാദനം നടത്തി ശീലിച്ച ചിത്രകാരന് മാത്രുഭൂമി വീക്കിലിയിലെ എ.എസ്സിന്റെ രേഖാചിത്രങ്ങള്‍ അത്രക്കു തലക്കുപിടിച്ചിരുന്നു. എ.എസ്സിന്റെ ഒരോ സ്റ്റ്രോക്കുകള്‍ക്കും കനത്ത ആഴവും, പിഴക്കാത്ത ,കര്‍ക്കശമായ ധര്‍മ്മവുമുണ്ടായിരുന്നു. പിക്കാസുകൊണ്ട് ഹാന്‍ഡ്‌മെയ്ഡ് പേപ്പറില്‍ കറുത്ത മഷിമുക്കി കൊത്തി വരയുന്നതുപോലെ ഒരു പ്രതിഷേധത്തിന്റെ യുദ്ധം തന്നെ എ.എസ്സിന്റെ ഇലസ്റ്റ്രേഷനുകളില്‍ ഉണ്ടായിരുന്നു. ഒരു കലാകാരന്‍ അത്രക്ക് ശക്തമായി ,കര്‍ക്കശമായി പേപ്പറിനോട് കലഹിക്കുന്ന ഭാവത്തോടെ രചന നടത്തണമെങ്കില്‍ ആ ക്രിയാത്മക മനസ്സിനകത്തെ അനുഭവങ്ങളുടെ മര്‍ദ്ദം എന്തായിരിക്കും !
അനുഭവങ്ങളുടെ ഒരു നിശബ്ദമായ കടലായിരുന്നു. എ.എസ്സ്.
ആ അനുഭവത്തിന്റെ കടലിനെ വളരെ ഹൃദയസ്പര്‍ശിയായി മാത്രുഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ജെ.ആര്‍.പ്രസാദ് എന്ന പ്രസാദേട്ടന്‍ ഈ ആഴ്ച്ചത്തെ വീക്കിലിയില്‍ ഓര്‍മ്മിക്കുന്നു. പ്രസാദേട്ടനു നന്ദി.
എ.എസ്സിന്റെ മരണശേഷം വന്ന വാര്‍ത്താ ചിത്രം നോക്കി ചിത്രകാരന്‍ വരച്ച ചാര്‍ക്കോള്‍ ഡ്രോയിങ്ങാണ് (1988) ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.