Followers

Showing posts with label ചിത്രകാരന്‍. Show all posts
Showing posts with label ചിത്രകാരന്‍. Show all posts

Tuesday, August 28, 2007

അമ്മയെ സ്നേഹിക്കുന്ന കുട്ടി


കുടത്തില്‍നിന്നും തുളുമ്പിയൊഴുകുന്ന വെള്ളത്തില്‍ കുളിച്ച് സൂചിപോലെ തലക്കകത്തേക്ക് കുത്തിയിറങ്ങുന്ന ഭാരത്തെ കാലടികോണ്ട് അളന്ന് എണ്ണി മൂന്നോട്ടു നീങ്ങുന്ന ബാല്യം.
അര മീറ്റര്‍ സമ ചതുരത്തിലുള്ളൊരു ഓയില്‍ പെയിന്റിങ്ങ്. 1990ല്‍ വരച്ചതായിരിക്കണം. ഒരു കലാശേഖരക്കാരനു വെറുതെകൊടുത്തു.ജീവിതത്തില്‍ പറ്റുന്ന ഒരോ അബദ്ധങ്ങള്‍ !
അമ്മയെ സ്നേഹിക്കുന്ന കുട്ടി

കീടനാശിനി...കാര്‍ട്ടൂണ്‍


മാത്രുഭൂമി പത്രത്തില്‍ കാര്‍ഷികരംഗം പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍. 20 വര്‍ഷത്തോളം പഴക്കം കാണും.

Saturday, July 7, 2007

നഗ്ന പ്രതിച്ഛായ



സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.


അക്കാലത്ത്‌ ചിത്രകാരന്‍ അനുഭവിച്ചിരുന്ന വ്യക്തിപരമായ ലൈംഗീക ദാരിദ്ര്യം ഈ പ്രമേയത്തിനു അമിത പ്രാധാന്യം നല്‍കാന്‍ കാരണമായിട്ടുണ്ടാകും.

കൂടാതെ, ഒന്നാം വര്‍ഷ ബി എഫ്‌ എക്ക്‌ പഠിക്കുംബോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നൂഡ്‌ സ്റ്റഡി ക്ലസ്സിലേക്ക്‌ പെട്ടെന്നു കയറിച്ചെന്നപ്പോള്‍ കണ്ട ദൃശ്യം ഒരു ഞെട്ടലായി മനസ്സില്‍ കിടപ്പുള്ളതുകൊണ്ടുമാകാം.

ജീവിതത്തിലെ രസകരമായ ഒരു ഓര്‍മ്മയായി ഈ ചിത്രം ചിത്രകാരന്റെ ബ്ലൊഗിലിരിക്കട്ടെ !!!
"നഗ്ന പ്രതിച്ഛായ"

Monday, July 2, 2007

പ്രതിസന്ധി



ചിത്രകാരന്‍ പൊന്മുടിയില്‍ വച്ച്‌ വ്യക്തിപരമായി അനുഭവിച്ച ഒരു പ്രതിസന്ധിയെത്തന്നെ വിഷയമാക്കി,
പ്രതിസന്ധി മറികടന്ന ചിത്രമാണിത്‌.
പൊന്മുടിയില്‍1990 നവംബര്‍ 18 മുതല്‍ 27വരെ നടന്ന നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യംബില്‍ കേരള ലളിതകല അക്കാദമിയുടെ ക്ഷണപ്രകാരം ചിത്രകാരനും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാരായ പത്മശ്രീ ഭുപന്‍ ഖക്കര്‍,മനു പരേഖ്‌, സുധീര്‍ പട്‌വര്‍ധന്‍, ആര്‍. ബി. ഭാസ്ക്കര്‍,എസ്‌. ജി. വാസുദേവ്‌ എന്നീ കുലപതികളോടൊപ്പം കെരളത്തിലെ പത്തോളം യുവ ചിത്രകാരന്മാരും പങ്കെടുത്ത ക്യാംബായിരുന്നു അത്‌.
അതുകൊണ്ടുതന്നെ പലര്‍ക്കും ശൂന്യമായ ക്യാന്‍വാസ്‌റ്റെന്‍ഷനുണ്ടാക്കുന്ന ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു. സ്വന്തം തലയിലെ ആള്‍ത്താമസം നാലാള്‍ അറിയുകയും വിലയിരുത്തുകയും ചെയ്യുമല്ലൊ...
ഒന്നുരണ്ടു ദിവസം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ചും, ഗസ്റ്റ് ഹൌസിലെ സര്‍ക്കാരിന്റെ ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തും കഴിച്ചുകൂട്ടി.
ലളിതകലാ അക്കാദമി സെക്രട്ടരി എന്റെ സൌന്ദര്യശാസ്ത്ര അദ്ധ്യാപകന്‍കൂടിയായ എ. അജയകുമാര്‍ സാറാണ്‌( ഇപ്പോഴത്തെ ഫൈന്‍ ആര്‍ട്സ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍). കക്ഷിയും, അക്കാദമി ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് നംബൂതിരിയും വരതുടങ്ങിയപ്പോള്‍ പിന്നെ രക്ഷയില്ലാതായി.
ഞാന്‍ എന്റെ പ്രതിസന്ധിയെത്തന്നെ ക്യാന്‍വാസ്‌ലാക്കി.
ചൂടിപ്പായവിരിച്ച സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ കോണ്‍ഫറന്‍സ്‌ ഹളിന്റെ തറയും, പൊന്മുടിയുടെ സൌന്ദര്യത്തിനു മറയിടാതെ സുതാര്യമായി നില്‍ക്കുന്ന ഗ്ലാസ്സ്‌ ചുവരുകളും, പിങ്കു നിറമുള്ള സീലിങ്ങും നല്ലൊരു കാഴ്ച്ചസുഖം നല്‍കിയപ്പോള്‍ ഞാന്‍ എന്റെ നിസ്സഹായാവസ്ഥയെ സത്യസന്ധമായി സ്വയം പരിഹസിച്ചുകൊണ്ട്‌ വരച്ച ചിത്രമാണിത്‌.
ഈ ക്യാംബില്‍ രണ്ടു ചിത്രങ്ങള്‍ വരച്ചു.
ഒരു ചിത്രകാരനെന്ന നിലയില്‍ എന്തും വരക്കാന്‍ ധൈര്യമുണ്ടാക്കിത്തന്ന പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
അന്ന് ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന എന്നെ കേരളത്തിന്റെ യുവചിത്രകാരനായി ഉയര്‍ത്തിയ ശ്രീ എ. അജയകുമാര്‍ സാറിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
"പ്രതിസന്ധി"

Sunday, June 17, 2007

വസ്ത്രാക്ഷേപം


ഇതു നഗ്നതയെക്കുറിച്ചുള്ള പെയിന്റിങ്ങല്ല.. ജീര്‍ണിച്ച രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ഓയില്‍ പെയ്ന്റിംഗാണ്‌.ചിത്രകാരന്റെ ന്യൂസ്‌പേപ്പര്‍ എന്ന ചിത്രത്തിന്റെ ഒരു തുടര്‍ച്ചയായ ചിത്രമാണിത്‌. 1990 ല്‍ വരച്ച വസ്ത്രാക്ഷേപം എന്ന ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ മാത്രമേ ചിത്രകാരന്റെ കൈവശമുള്ളു. തിരുവനന്തപുരത്തെ ഗവണ്‍മന്റ്‌ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സിലെ നാലുവര്‍ഷ BFA ഡിഗ്രീ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷക്കുള്ള ഉത്തര കാന്‍വാസാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കാന്‍വാസില്‍ ചിത്രകാരന്‍ വരച്ച ഈ ചിത്രത്തിന്റെ ഒറിജിനല്‍ ലഭിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വൃത്തിഹീനമായ മുഖം വരക്കാന്‍ പാണ്ഡവരുടെ ചില ബിംബങ്ങള്‍ ചിത്രകാരന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.(ഈ ചിത്രത്തില്‍ സ്വന്തം മനസ്സിലെ പുണ്ണുകാരണം ആര്‍ക്കെങ്കിലും അശ്ലീലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഉടുപ്പില്ലാതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെകണ്ട്‌ ഉദ്ദരണവും ഓര്‍ഗാസവും അനുഭവിക്കുന്ന കൂട്ടത്തിലായിരിക്കുമെന്ന് സവിനയം അറിയിക്കട്ടെ)
വസ്ത്രാക്ഷേപം

Saturday, June 2, 2007

"കുപ്പായമില്ലാത്ത യാത്രക്കാരന്‍"


ഷര്‍ട്ടിടാത്ത ഒരു യത്രക്കാരന്റെ ഓയില്‍ പെയിന്റിംഗ്‌. 1990 ല്‍ വരച്ചത്‌. കാത്തുനില്‍പ്പിന്റേതായ ഒരു മാനസ്സികാവസ്ഥയില്‍നിന്നും ജന്മമെടുത്ത ചിത്രം.ഇതില്‍ ഒരു ബസ്സിന്റെ നംബറായി കൊടുത്തിരിക്കുന്നത്‌ അക്കാലത്ത്‌ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ഒരു ടൂവീലറിന്റെ രജിസ്റ്റേഷന്‍ നംബറാണ്‌. (തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ പഠനവും, രാത്രി പത്രം ഓഫീസിലെ ജോലിയും കൂട്ടിയിണക്കാന്‍ ആ ടൂവീലര്‍ ചിത്രകാരനെ നന്നായി സഹായിച്ചിരുന്നു.)
"കുപ്പായമില്ലാത്ത യാത്രക്കാരന്‍"

"പൂണൂലിലെ താക്കോല്‍"



"പൂണൂലിലെ താക്കോല്‍" എന്ന ഈ ചിത്രം 1990 വരച്ച ഓയില്‍ പെയിന്റിഗ്‌ ആണ്‌. സെയ്സ്‌: 4' x 2'
"പൂണൂലിലെ താക്കോല്‍"

മതാന്ധത-1


മതാന്ധത മനുഷ്യ സാഹോദര്യത്തെ നിര്‍ജീവമാക്കുംബോള്‍ ഒരു കലാകാരനെന്നനിലയില്‍ ഒന്നു നിലവിളിക്കാനുള്ള മനക്കരുത്തെങ്കിലും കാണിച്ചില്ലെങ്കില്‍ ഞാനെങ്ങിനെയാണ്‌ ഒരു മനുഷ്യസ്നേഹിയാണെന്ന് എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്തുക. മതാന്ധതയക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയപ്പോള്‍ വരച്ച കാരിക്കേച്ചര്‍. 1993 ല്‍ വരച്ചത്‌. ഒയില്‍ ഓണ്‍ ക്യാന്‍വാസ്‌.1993 ല്‍ മൂന്നു ദിവസം നീണ്ടുനിന്ന ഒരു വണ്‍ മാന്‍ ഷൊയില്‍ ഇതു പ്രദര്‍ശിപ്പിക്കപ്പെട്ടു. മതാന്ധത-1

Monday, May 28, 2007

വര്‍ഗ്ഗ സമരം

കണ്ണൂരില്‍ വന്നതുകൊണ്ടും കണ്ണൂരിലെ ആത്മാര്‍ത്ഥതയുള്ള നല്ല മനുക്ഷ്യരെ അറിഞ്ഞതിനാലും വരച്ചുപോയ ഒരു ചിത്രമാണിത്‌.
പാര്‍ട്ടിക്കു പുറത്തുപോകുന്ന മനുഷ്യന്‍ എത്രപെട്ടെന്നാണ്‌ വര്‍ഗ്ഗശത്രുവാകുന്നത്‌.
സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെ നില്‍ക്കുംബോഴും, ആത്മബോധം വളര്‍ന്നതിനാല്‍ വര്‍ഗ്ഗനിര്‍വചനങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവന്‍ വര്‍ഗ്ഗത്താല്‍ വേട്ടയാടപ്പെടുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ച്‌ ഓര്‍ക്കുംബോള്‍ ... കൊലക്കത്തികാണുംബോള്‍ ഒരുത്തനുണ്ടാകുന്ന തരത്തിലോരു ഇരംബല്‍ രക്തക്കുഴലുകളില്‍ നിറയുന്നു.
ഇന്നും ഈ ചിത്രത്തിനു മുന്നില്‍ വരുംബോള്‍ ഞാന്‍ 1995 ല്‍ ഈ ചിത്രരചനയിലൂടെ മനസ്സില്‍നിന്നും ഇറക്കിവച്ച മനസ്സിലെ വിഹ്വലതകളും,ധാര്‍മിക രോക്ഷവും പിടലിയിലെ രക്തക്കുഴലിലൂടെ തലച്ചോറിലേക്ക്‌ ഇരച്ചുകയറുന്നതായി അനുഭവപ്പെടുന്നു.
കക്ഷി രാഷ്ട്രീയത്തില്‍നിന്നും സുരക്ഷിതദൂരം പാലിച്ചുശീലിച്ച ചിത്രകാരന്‍ വര്‍ഗ്ഗത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന ഹതഭാഗ്യനുമായി ആത്മാവുപങ്കുവക്കുന്നതുപോലെ ... കര്‍ക്കശമായ ഒരായുധത്തിന്റെ ശീല്‍ക്കാര ശബ്ദ്ത്തിനായി രോമകൂപങ്ങള്‍ ചെവികൂര്‍പ്പിക്കുന്നു.
ഒയില്‍ പെയ്ന്റിംഗ്‌ ഒണ്‍ ബോര്‍ഡ്‌. 1995 ല്‍ വരച്ചത്‌. സൈസ്‌: 5' x 4' വര്‍ഗ്ഗ സമരം

കേരള ചരിത്രം



കേരളത്തിന്റെ ചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത്തെ ആരൊക്കെയോ തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന തോന്നലില്‍ നിന്നും വരച്ച ഒയില്‍ പെയിന്റിംഗ്‌.മങ്ങിയ ബുദ്ധ പ്രതിമയുടെ പശ്ചാത്തലത്തില്‍ സര്‍വലൊകസുഖത്തിനെന്ന പേരില്‍ യാഗങ്ങളിലൂടെ ജന മനസ്സുകളെ മയക്കിയെടുക്കുന്ന ഭിക്ഷാടകരായ ബ്രാഹ്മണരേയും, പണ്ടത്തെ പൊലീസ്‌ തൊപ്പിയിട്ടതുപോലെ ഒരു കാര്‍ട്ടൂണ്‍ കിരീടവും വച്ച്‌ ബ്രാഹ്മണ്യത്തെ ശാപം പോലെ സ്വീകരിക്കുന്ന മഹാബലിയേയും വരച്ചിരിക്കുന്നു.ഇതിലൊരു കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്‌. ചിത്രം കാണുന്ന പ്രേക്ഷകനെക്കൂടി ചിത്രകാരന്റെ ഭാഗമാക്കണം എന്ന ഉദ്ദേശത്തിലാണ്‌ കണ്ണാടി പ്രതിഷ്ടിച്ചതെങ്കിലും, കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ കണ്ണാടി പ്രതിഷ്ടയിലൂടെ ആത്മീയ വിപ്ലവം സൃഷ്ടിച്ച നാരായണഗുരുവുമായി കൂട്ടിവായിക്കപ്പെടുന്നു കണ്ണാടി.കണ്ണാടിയില്‍ തെളിയുന്നത്‌ ചിത്രകാരന്റെ മകന്റെ ചിത്രമാണ്‌. അതു കണ്ണാടിയാണ്‌ എന്നു ബോധ്യപ്പെടുത്താന്‍ ഫോട്ടോയെടുത്തപ്പോള്‍ മകനെ ഉള്‍പ്പെടുത്തിയെന്നു മാത്രം.1990 ല്‍ വരക്കപ്പെട്ടത്‌. (തിരുവനന്തപുരത്തുവച്ച്‌)സെയ്സ്‌: 2' x 2'
കേരള ചരിത്രം

Sunday, May 27, 2007

കൃഷ്ണന്‍

കൃഷ്ണന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ, ഒരുപക്ഷെ, അതില്‍കൂടുതല്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു.
ഒന്നാം ക്ലസ്സില്‍... മണ്ടോടി സ്കൂളില്‍ നംബൂതിരിമാഷ്‌ എന്നെ സ്റ്റൂളില്‍കയറ്റിനിര്‍ത്തി(അവിടത്തെ സ്റ്റേജ്‌) എന്നെക്കൊണ്ട്‌ "കണികാണും നേരം കമലാനേത്രന്റെ..." എന്നു തുടങ്ങുന്ന കീര്‍ത്തനം പാടിച്ചതും.. അവസാനം സഭാകംബത്താല്‍ കരഞ്ഞുകൊണ്ട്‌ പാട്ടു മുഴുമിപ്പിച്ചതും... ഒരു കോപ്പിപുസ്തകം സമ്മാനമായി ലഭിച്ചതും ഈ കൃഷ്ണന്‍ കാരണമാണ്‌. എല്ലാവര്‍ഷവും ഗുരുവായൂരില്‍വച്ച്‌ പിറനാളാഗോഷിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതാക്കി പുതുക്കിപ്പണിതു.
ഒരു ആട്ടിടയനും ഓ ബി സി ക്കാരനുമായ യാദവകൃഷ്ണനെ മനസ്സില്‍ പ്രതിഷ്ടിച്ച്‌ ബ്രഹ്മണന്റെ പൂണൂലിട്ട കൃഷ്ണനെ ഞാന്‍ പുറത്താക്കി.
1993 ല്‍ വരച്ച ഓയില്‍ പെയ്ന്റിന്റിംഗ്‌. കൃഷ്ണന്‍

കുട്ടിക്കാലം childhood

കുട്ടിക്കാലത്ത്‌ പാല്‍ വിതരണത്തിന്റെ ചുമതലയും, പിന്നീട്‌ അനിയനെ പരിപാലിച്ചതിന്റെ ഒാര്‍മ്മയും , അയല്‍ക്കാരന്റെ വേലിയില്‍ നിന്നും ഊരിയെടുക്കുന്ന മുളവടികൊണ്ടുണ്ടാക്കുന്ന കൊക്കകൊണ്ടുള്ള ഡ്രൈവിങ്ങ്ജ്വരവും സമന്വയിപ്പിച്ചപ്പോള്‍ കുട്ടിക്കാലത്തിന്റെ മനോഹാരിത ചിത്രമായി അവതരിച്ചു. ഇതു വ്യക്തിപരമായ സന്തോഷം നല്‍കുന്ന ഒരു ചിത്രമാണ്‌. ഓയില്‍ പെയിന്റിംഗ്‌. കുട്ടിക്കാലം childhood

ന്യൂസ്‌ പേപ്പര്‍ oil painting

സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ്‌ ന്യൂസ്‌ പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്‌സ്‌ പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന്‍ കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട്‌ വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ്‌ 6' x 4' വലിപ്പത്തിലുള്ളതാണ്‌. പഴയ പോസ്റ്റിളേക്കുള്ള ലിങ്ക്: ന്യൂസ്‌ പേപ്പര്‍ oil painting

അയ്യപ്പന്‍:buddha

ചരിത്രത്തില്‍ തല്‍പ്പരകക്ഷികള്‍ വിഷം ചേര്‍ക്കുംബോള്‍ അതു രേഖപ്പെടുത്തുന്നതുിനായി വരച്ച ചിത്രമാണ്‍ അയ്യപ്പന്‍ എന്ന ഈ ഒയില്‍ പെയിന്റിംഗ്‌.
ബ്രഹ്മണ്യം കെട്ടുകഥകളിലൂടെയും സ്വര്‍ണപ്രശ്നം എന്ന തട്ടിപ്പുകളിലൂടെയും ബുദ്ധനെ ഒരു ഹിന്ദു ദൈവമായി മത പരിവര്‍ത്തനം ചെയ്തെടുത്തപ്പോള്‍ മലയാളിക്കു നഷ്ടപ്പെട്ട പാരംബര്യത്തിന്റേയും, സംസ്കാരത്തിന്റെയും അവശേഷിക്കുന്ന തെളിവാണ്‌ അയ്യപ്പന്‍.
ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

Saturday, May 26, 2007

ഇലസ്റ്റ്രേഷന്‍-ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം...


ക്രിസ്തു കുരിശില്‍നിന്നും ഇറങ്ങി ഓടിയാല്‍ ക്രിസ്തുമത അധികാരികള്‍ക്കുണ്ടായേക്കാവുന്ന മനോവിഷമത്തെക്കുറിച്ച്‌ ഒരു നര്‍മ്മ ചിന്തയില്‍നിന്നും ജനിച്ച ചിത്രം.
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..ഒരു നര്‍മ്മഭാവനയോടൊപ്പം വരച്ച രണ്ടു ഇലസ്റ്റേഷനുകളിലൊന്നിന്റെ ഓയില്‍ പരിഭാഷ. കൂടുതല്‍ അറിയാന്‍ വായിക്കുക:
ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന